ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ശ്രീകോവിലും ബിംബവും മാറ്റാതെയുള്ള നവീകരണ കലശം നടത്തണമെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ രണ്ടാം ദിവസം രാശിയില്‍ തെളിഞ്ഞു.



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ശ്രീകോവിലും ബിംബവും മാറ്റാതെയുള്ള നവീകരണ കലശം നടത്തണമെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ രണ്ടാം ദിവസം രാശിയില്‍ തെളിഞ്ഞു. ഇതോടൊപ്പം ആദ്യഘട്ടത്തിലുണ്ടായിരുന്ന ഭദ്രകാളിക്ക് അടനിവേദ്യവും പ്രത്യേകമായി വാര്‍ഷിക പൂജയും നടത്തേണ്ടതുണ്ട്.

ക്ഷേത്രത്തിന്റെ മുന്‍ അവകാശികളായിരുന്ന നമ്പൂതിരി കുടുംബത്തിലെ പരദേവതകള്‍ക്ക് പ്രത്യേകം പൂജ നടത്തണം. നിലവിലെ സര്‍പ്പക്കാവിന്റെ മേല്‍ക്കൂര എത്രയുംവേഗം പൊളിച്ചുനീക്കി ഇവിടെ കൂടുതല്‍ സസ്യങ്ങളും വള്ളിപടര്‍പ്പുകളും നട്ടുപരിപാലിക്കണം. അഷ്ടമംഗല സംഖ്യ 6 - 7 - 7 എന്ന നിലയില്‍ വന്നതിനാല്‍ വര്‍ത്തമാനകാലത്തും ഭാവികാലത്തും ക്ഷേത്രത്തിന് വലിയ പുരോഗതിയുണ്ടാകുമെന്നും മുഖ്യദൈവജ്ഞനായ അരയന്‍കാവ് ഹരിദാസന്‍ നമ്പൂതിരി വ്യാഖ്യാനിച്ചു. 
 

ക്ഷേത്രത്തിലെ ഉത്സവ കാലഘട്ടത്തില്‍ വിശേഷാല്‍ പ്രസാദമൂട്ട് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യണം. മുമ്പ് മഹാക്ഷേത്രമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വലിയ കുളം മൂടിപ്പോയിട്ടുണ്ട്. ഇതില്‍ സ്വര്‍ണ്ണമുള്‍പ്പെടെയുള്ള വസ്തുക്കളും വിലയംപ്രാപിച്ച് കിടപ്പുണ്ട്. ക്ഷേത്രംവക ഉണ്ടായിരുന്ന അന്യാധീനപ്പെട്ട ഭൂമിയെല്ലാം കാലക്രമേണ തിരികെ ലഭിക്കുമെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. കളമെഴുതിപാട്ട്, ഭാഗ്യസൂക്ത അര്‍ച്ചന, മുറജപം, പുരാണ പാരായണം എന്നിവ എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ നടത്തണം. ഭക്തരായ സ്ത്രീകളെക്കൊണ്ട് ക്ഷേത്രത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. 
 
പുതിയ നിര്‍മ്മിതികള്‍ ഉടന്‍തന്നെ ക്ഷേത്രത്തിനുണ്ടാകും. എല്ലാ ദിവസവും ശ്രീകോവിലില്‍ നെയ് വിളക്ക് തെളിക്കേണ്ടതുമുണ്ട്. പ്രശ്‌നച്ചാര്‍ത്ത് കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ മുഖ്യദൈവജ്ഞന്‍ അരയന്‍കാവ് ഹരിദാസന്‍ നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങി. മാങ്കുളം വിഷ്ണുനമ്പൂതിരി സഹദൈവജ്ഞനായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments