ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി.
സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്. സുകാന്തിന്‍റെ പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചു.അതേസമയം സുകാന്ത് മാതാപിതാക്കൾക്കൊപ്പമല്ല ഒളിവിലുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.സുകാന്തിനെ തേടി കേരളത്തിന് പുറത്തേക്കും പൊലീസ് സംഘമെത്തി.
0 Comments