ഏറ്റുമാനൂർ പേരൂരില്‍ അമ്മ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം പരാതി നല്‍കും.
ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിക്കും കുടുംബത്തിനുമെതിരായാണ് പരാതി നല്‍കുക. ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. മറ്റു കുടുംബാഗങ്ങളില്‍ നിന്നും സാമാന അനുഭവമാണ് ജിസ്‌മോള്‍ നേരിട്ടിരുന്നത്. സ്ത്രീധനത്തിന്റെ പേരിലും ജിസ്‌മോള്‍ പീഡനം നേരിട്ടിരുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദിച്ചിരുന്നു എന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരാതിയിലും ചൂണ്ടിക്കാട്ടും. ഏപ്രില്‍ പതിനഞ്ചിനാണ് ഹൈക്കോടതി അഭിഭാഷക ജിസ്മോള്‍ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. മക്കളായ നോഹ, നോറ എന്നിവര്‍ക്ക് വിഷവും നല്‍കിയിരുന്നു. തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടന്‍ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ജിസ്‌മോളുടെയും മക്കളുടെയും സംസ്‌കാരം ക്‌നാനായ സമുദായ നിയമപ്രകാരം ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയിലായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്‍, ജിസ്‌മോളുടെ കുടുംബം ഇതിനെ എതിര്‍ക്കുകയും ജിമ്മിയുടെ വീട്ടിലേക്കുപോലും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് ജിസ്‌മോളുടെ ഇടവക പള്ളിയിലാണ് ശനിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
0 Comments