കള്ളന്‍മാര്‍ വിലസുന്നു; ഏഴാച്ചേരി വിറയ്ക്കുന്നു. ഏഴാച്ചേരി മേഖലയില്‍ മോഷണവും മോഷണശ്രമങ്ങളും വ്യാപകം...




സുനില്‍ പാലാ

ഏഴാച്ചേരിയിലും പരിസരപ്രദേശങ്ങളിലും കള്ളന്‍മാര്‍ വിലസുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നുണ്ടെങ്കിലും കണ്ടുപിടിക്കാനേയില്ല കള്ളന്‍മാരെ!

ഏഴാച്ചേരി ആശ്രമം ഭാഗത്താണ് മോഷ്ടാക്കള്‍ വിലസുന്നത്. റിട്ടയേര്‍ഡ് എസ്.ഐ. ശ്രീധരന്‍ നമ്പൂതിരിയുടെ കൊച്ചുമകന്റെ രണ്ട് പവന്‍ സ്വര്‍ണ്ണം കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. ജനലില്‍ക്കൂടി കയ്യിട്ട് കുഞ്ഞിന്റെ കയ്യിലുണ്ടായിരുന്ന വളകള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍തന്നെ റിട്ടയേര്‍ഡ് എസ്.ഐ. ശ്രീധരന്‍ നമ്പൂതിരി രാമപുരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിസരവാസികള്‍ക്കൊപ്പം വിശദമായ സ്ഥലപരിശോധന നടത്തിയെങ്കിലും കള്ളന്‍മാരുടെ പൊടിപോലും കണ്ടെത്താനായില്ല.

ഒരു വര്‍ഷം മുമ്പാണ് ഇതേ ഭാഗത്ത് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ആനപ്പാറ ഏ.കെ. മാധവന്റെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്. സിസിടിവിയില്‍ മുഖം മറച്ച കള്ളന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണം പിന്നീട് നിലച്ചു. ഏഴാച്ചേരി കാവിന്‍പുറം ജംഗ്ഷന് സമീപം ഒരു വര്‍ഷം മുമ്പ് തുടര്‍ച്ചയായി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിരുന്നു. ഇത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നെങ്കിലും കാര്യമായ അന്വേഷണം മുന്നോട്ടുപോയില്ല.  
 


ആശ്രമം ഭാഗത്ത് കഴിഞ്ഞ ദിവസം മോഷണം നടന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘം വിലസുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരാണോ മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു. ചില കോളനികള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ സംഘം മയക്കുമരുന്ന് ഉപയോഗത്തിലും കൈമാറ്റത്തിലും ഏര്‍പ്പെട്ടിരിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഴാച്ചേരി ചിറ്റേട്ട് സ്‌കൂള്‍ മുതല്‍ ഓന്തുംകുന്ന് വരെയുള്ള ഭാഗത്തും ഓന്തുംകുന്നില്‍ നിന്ന് പാലത്തിങ്കല്‍ പാലം വരെയുള്ള ഭാഗത്തും അസമയങ്ങളില്‍ കാറുകളിലും ബൈക്കുകളിലുമായും നിരവധി യുവാക്കള്‍ കറങ്ങുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയില്‍ പൊലീസ് രാത്രികാല പട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


ചക്ക മുതല്‍ സൈക്കിള്‍ വരെ


സ്വര്‍ണ്ണം മാത്രമല്ല സൈക്കിള്‍ മുതല്‍ പ്ലാവിലെ ചക്ക വരെ കള്ളന്‍മാര്‍ കട്ടുകൊണ്ട് പോവുകയാണ്. ഏഴാച്ചേരി കാവിന്‍പുറം ജംഗ്ഷന്‍ ഭാഗത്ത് നിരവധി ബൈക്കുകളും ഒന്നുരണ്ട് കാറുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments