ഡി.സി.ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവർത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരിൽ പ്രമുഖയായിരുന്നു പൊന്നമ്മ. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്‌സിന്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നത് പൊന്നമ്മയായിരുന്നു. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്.
1974-ൽ ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു. തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡീസി സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൻ ബഹുമതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീസിയായിരുന്നു.
മക്കൾ: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കൾ: ജോസഫ് സത്യദാസ് (സിംഗപ്പൂർ സ്‌ട്രെയ്റ്റ് ടൈംസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടർ, ഡിസി ബുക്‌സ്). സംസ്‌കാരം കോട്ടയം ലൂർദ് ഫൊറോണ പള്ളിയിൽ ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും.
0 Comments