ഓശാന ഞായറാഴ്ചയുടെ തലേദിവസം ഫ്രാന്‍സിസ് പാപ്പ തന്നെ ഫോണില്‍ വളിച്ചിരുന്നു, കരുണയുടെയും സ്‌നേഹത്തിന്റെയും ആ സ്വരം അവസാനമായി ശ്രവിക്കുകയാണെന്നു താന്‍ ഓര്‍ത്തിരുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.

 

ഓശാന ഞായറാഴ്ചയുടെ തലേദിവസം  ഫ്രാന്‍സിസ് പാപ്പ തന്നെ ഫോണില്‍ വളിച്ചിരുന്നു, കരുണയുടെയും സ്‌നേഹത്തിന്റെയും ആ സ്വരം  അവസാനമായി ശ്രവിക്കുകയാണെന്നു താന്‍ ഓര്‍ത്തിരുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. അവസാനവര്‍ഷങ്ങളിലെ വിദേശയാത്രകളില്‍ അനുഗമിക്കുവാന്‍ ഭാഗ്യം ലഭിച്ച ഞാന്‍, സ്വന്തം ജന്മനാട്ടിലേക്ക് മാര്‍പാപ്പയായി ഒരിക്കലും മടങ്ങാതി രുന്ന ആ താപസ്വിയുടെ സ്വര്‍ഗീയയാത്രയില്‍, പ്രാര്‍ഥനയോടും കൃതജ്ഞത യോടും കൂടെ അനുഗമിക്കുന്നു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനു മുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്നു തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം ലോകസമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടിയാണു സംസാരിച്ചത്. ഗാസ, ലെബനന്‍, സിറിയ, യെമെന്‍, യുകെന്‍, കോംഗോ, സുഡാന്‍ തുടങ്ങി യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കൊടുമ്പിരികൊള്ളുന്ന ലോകരാജ്യങ്ങളോടും സമൂഹങ്ങളോടും സമാധാനത്തിലും സൗഹാര്‍ദത്തിലും സഹോദര്യത്തോടെ പുലരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 


എന്നെപ്പോലെയുള്ള സാധാരണക്കാരെയും സമൂഹത്തിലെ നിസാരരെയും തിരിച്ചറിയുകയും സ്‌നേഹിക്കുകയും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദൈവകാരുണ്യവും ദൈവ കരുതലും നല്‍കുകയും ചെയ്ത പ്രത്യാശയുടെ സൂര്യന്‍ അസ്തമിച്ചു. വേദനിക്കുന്നവരിലും രോഗികളിലും കാരാഗൃഹവാസികളിലും, കുടിയേറ്റക്കാരിലും പാവപ്പെട്ടവരിലും ബലഹീനരിലും മറഞ്ഞിരിക്കുന്ന മിശിഹാസാന്നിധ്യത്തെ ശുശ്രൂഷിക്കുന്നത് അള്‍ത്താരയില്‍ അതിവിശുദ്ധമായി അര്‍പ്പിക്കുന്ന ബലിക്കുശേഷം ഓരോ ക്രിസ്ത്യാനിയും ജീവിതത്തില്‍ തുടരേണ്ട ബലിയെന്നു പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്ത വിശുദ്ധജീവിതം ഇനി നിത്യതയില്‍ നീതിസുര്യനും നിത്യപ്രകാശ വുമായ മിശിഹായോടൊപ്പം തിളങ്ങും. ഭാഷയുടെയും വര്‍ണത്തിന്റേയും മതത്തിന്റെയും ദേശത്തിന്റെയും വ്യത്യാസങ്ങള്‍ക്കുമപ്പുറം സര്‍വരാലും ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം സ്വര്‍ഗത്തില്‍ പുനരാരംഭിക്കുമ്പോള്‍ നമുക്കായി സ്വര്‍ഗത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഒരു പുതിയ വിശുദ്ധനെ ലഭിച്ചതില്‍ നമുക്കു സന്തോഷിക്കാം. നീതിമാന്മാരുടെയും വിശുദ്ധരുടെയും നിരയിലേക്ക് മാലാഖമാരോടൊപ്പം സംവഹിക്കപ്പെടാന്‍ നമ്മുടെ പ്രാര്‍ഥനകള്‍ അദ്ദേഹത്തിനു തുണയാകട്ടെ. നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ വിരാജിക്കുന്ന അദ്ദേഹത്തിന്റെ വദനപ്രഭ നമ്മുടെ ജീവിതങ്ങളെ പ്രശോഭിപ്പിക്കട്ടെ. അദ്ദേഹം പറയുകയും ജീവിക്കുകയും ചെയ്ത കാരുണ്യത്തിന്റെയും ഉപവിയുടെയും മാതൃക നമ്മുടെ ജീവിതത്തിലൂടെ നമുക്ക് പൂര്‍ത്തിയാക്കാമെന്നും കര്‍ദിനാള്‍ കൂവക്കാട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments