മേവട കാവിലമ്മയുടെ അനുഗ്രഹം... ആതിരയ്ക്ക് ഭക്തരുടെ രണ്ട് ലക്ഷം




സുനില്‍ പാലാ


മേവട കാവിലമ്മയുടെ അനുഗ്രഹം ഭക്തരിലൂടെ ആതിര കൃഷ്ണയ്ക്ക്. കിഡ്‌നി രോഗം കൊണ്ട് വലയുന്ന ആതിരയ്ക്ക് മേവട പുറയ്ക്കാട്ടുകാവിലെ ഭക്തജനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി ഇതിനോടകം രണ്ട് ലക്ഷം രൂപയാണ് സമാഹരിച്ച് നല്‍കിയത്.

ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന്റെ തുടക്കനാളായിരുന്ന ഏപ്രില്‍ ഒന്നാം തീയതി തിരുവരങ്ങിന്റെ ഉദ്ഘാടന വേദിയില്‍ പാലാ ഡി.വൈ.എസ്.പി. കെ. സദന്‍, കാവിലമ്മയുടെ ഭക്തര്‍ ചേര്‍ന്ന് സമാഹരിച്ച ഒരുലക്ഷം രൂപാ ആതിരയ്ക്ക് സമര്‍പ്പിച്ചു. 
 
അതേ വേദിയില്‍വച്ച് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ജി. അനില്‍കുമാര്‍ തെക്കേപേങ്ങാട്ട് ഒരു പ്രഖ്യാപനം നടത്തി; കാവിലമ്മയുടെ ആട്ടവിശേഷ ദിവസമായ പൂരം നാളില്‍ ആതിരയ്ക്കുവേണ്ടി ഒരു സഹായ നിധി സമര്‍പ്പണം നടത്തുമെന്ന്. അങ്ങനെ ഇന്നലെ മീനപ്പൂര ഉത്സവ സമാപന നാളില്‍ ആതിരയ്ക്കുള്ള രണ്ടാംഘട്ട സഹായം ഒരു ലക്ഷം രൂപാ കൂടി പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി ആതിരയുടെ സഹോദരന് കൈമാറി. പ്രമുഖ ഗായകന്‍ കൊച്ചിന്‍ മന്‍സൂറാണ് ഭക്തജനങ്ങള്‍ സമാഹരിച്ച തുക കൈമാറിയത്. ക്ഷേത്രം ഭാരവാഹികളായ അനില്‍കുമാര്‍ പി.ജി., മനോജ് എസ്. നായര്‍, അജിത്കുമാര്‍ അമ്പാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളായി പുറയ്ക്കാട്ടുകാവിലെ ക്ഷേത്രോത്സവ ഭാഗമായി ചെറിയ ചെറിയ സഹായങ്ങള്‍ ഭക്തര്‍ ചേര്‍ന്ന് അര്‍ഹരായവര്‍ക്ക് നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത്ര വലിയൊരു സഹായം ആദ്യമായാണ് സമര്‍പ്പിക്കുന്നത്. മുമ്പ് ആതിര കൃഷ്ണയ്ക്ക് കിഡ്‌നി മാറ്റിവച്ചിരുന്നു. എന്നാല്‍ ഇത് ശരിയാകാതെ വന്നതിനാലാണ് വീണ്ടും കിഡ്‌നി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത്. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിച്ചുകൊണ്ടിരിക്കെയാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി കാവിലമ്മയുടെ ഭക്തരായ പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകാപരമായ പിന്തുണയുമായി ഒപ്പം ചേര്‍ന്നത്.

കാവിലമ്മയുടെ ഭക്തരുടെ ഈ മനസ്സ് നിറഞ്ഞ സത്പ്രവര്‍ത്തിയെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‍ പറഞ്ഞു. തന്റെ ഒരു സാമ്പത്തിക വിഹിതംകൂടി ക്ഷേത്രം ഭാരവാഹികളെ ഏല്‍പ്പിക്കുന്നതായും കൊച്ചിന്‍ മന്‍സൂര്‍ അറിയിച്ചു. അനില്‍ കുമാര്‍ പി.ജി., രാജേഷ് കെ.ആര്‍., മനോജ് എസ്. നായര്‍, ഡോ. ദിവാകരന്‍ നായര്‍, മഞ്ജു ദിലീപ്, പ്രസന്നകുമാരി സി.റ്റി., എന്‍.എന്‍. വേണുനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ഭക്തരുടെ ഈ നല്ലമനസ്സിന് നൂറുനന്ദി

കിഡ്‌നി രോഗത്താല്‍ വലയുന്ന യുവതിയുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപാ സമാഹരിച്ച് നല്‍കിയ മേവട മേജര്‍ പുറയ്ക്കാട്ടുകാവ് ദേവിക്ഷേത്രം ഭാരവാഹികളുടെ നല്ലമനസ്സിന് നൂറ് നന്ദി പറയുന്നുവെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. വളരെ മാതൃകാപരമായ പ്രവര്‍ത്തിയാണിതെന്ന് ജോസ്. കെ. മാണി എം.പി.യും അഭിപ്രായപ്പെട്ടു. കാരുണ്യപ്രവര്‍ത്തി നടത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി. ആശംസകള്‍ നേര്‍ന്നു.


മേവടപ്പൂരം 2025ന്റെ ഉത്സവാഘോഷങ്ങളെ പറ്റിയുള്ള അവസാന കമ്മിറ്റിയിലാണ് മുത്തോലി ഗ്രാമപഞ്ചായത്തിലുള്ള കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച ആതിരയെപ്പറ്റി ക്ഷേത്ര ഭാരവാഹികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ആതിരയ്ക്ക് ആദ്യത്തെ പ്രാവശ്യം കിഡ്‌നി ദാതാവ് ആയത് ആതിരയുടെ അമ്മ ആയിരുന്നു. കിഡ്‌നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അമ്മയുടെ കിഡ്‌നി ആതിരയുടെ ശരീരം തിരസ്‌കരിക്കുകയും കിഡ്‌നി മുറിച്ച് നല്‍കിയത് മൂലം അമ്മ മരണപ്പെടുകയും അച്ഛന്‍ ആതിരയുടെ ചികിത്സാവേളയില്‍ സ്‌ട്രോക്ക് വന്ന് മരണപ്പെടുകയും ചെയ്തു.
 
മുത്തോലി പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ആതിരയ്ക്ക് ഒരു സഹോദരന്‍ മാത്രമാണ് ഉള്ളത്. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ആഴ്ചയില്‍ 5 ദിവസം നടത്തുന്ന ഡയാലിസിസ് മുഖാന്തിരം ആണ് ആതിര ജീവന്‍ നിലനിര്‍ത്തി പോകുന്നത്. പുതിയതായി കിഡ്‌നി ദാതാവിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കിഡ്‌നി മാറ്റിവയ്ക്കല്‍ ചിലവുകള്‍ക്ക് ഏകദേശം 36 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments