മലയാളി വൈദികന് അനുഗ്രഹ നിമിഷം.... കാവളക്കാട്ടച്ചന്‍ പുസ്തകമെഴുതി, ലോക നേതാക്കള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനമായി






സുനില്‍ പാലാ


ഫ്രാന്‍സീസ് മാര്‍പാപ്പ ലോകരാഷ്ട്ര തലവന്‍മാര്‍ക്ക് തന്റെ പുസ്തകം സമ്മാനിച്ചതിന്റെ ആത്മ നിര്‍വൃതിയിലാണ് മലയാളിയായ റോമിലെ സീനിയര്‍ വൈദികന്‍ റവ. ഡോ. എബ്രഹാം കാവളക്കാട്ട്. താനെഴുതിയ ''ദൈവത്തിന്റെ വഴികള്‍ മനോഹരം'' എന്ന പുസ്തകം പ്രകാശനം ചെയ്തതും പിന്നീട് അത് തന്നെ സന്ദര്‍ശിക്കാനെത്തിയ വിവിധ രാഷ്ട്രതലവന്‍മാര്‍ക്ക് സമ്മാനിക്കാനും പോപ്പ് തയ്യാറായത് ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണെന്ന് റവ. ഡോ. എബ്രഹാം കാവളക്കാട്ട് പറഞ്ഞു. 
 

 
1965 ലെ വത്തിക്കാന്‍ സുനഹദോസ് മുതല്‍ 2018 വരെയുള്ള മാര്‍പാപ്പാമാരുടെ പ്രധാന സന്ദേശങ്ങളും തിരുസഭയുടെ നിര്‍ദ്ദേശങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഈ ബ്രഹത് ഗ്രന്ഥം. ഏഴ് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കാവളക്കാട്ടച്ചന്‍ ഈ പുസ്തകമെഴുതി പൂര്‍ത്തിയാക്കിയത്. ഹിന്ദു, ഇസ്ലാം, യഹൂദ മതങ്ങളിലെ ദൈവസങ്കല്പങ്ങളെക്കുറിച്ചും ഇവയെല്ലാം ഒത്തുചേര്‍ന്ന് മനുഷ്യനെ ദൈവത്തിങ്കലേക്ക് നയിക്കുന്നത് സംബന്ധിച്ചും തന്റെ പുസ്തകത്തില്‍ റവ. ഡോ. എബ്രഹാം കാവളക്കാട്ട് വിശദീകരിക്കുന്നുണ്ട്. ആയിരത്തോളം പേജുള്ള ഈ ഗ്രന്ഥം ഫ്രാന്‍സീസ് മാര്‍പാപ്പയാണ് പ്രകാശനം ചെയ്തത്. അതിനുശേഷം കാവളക്കാട്ടച്ചനെ വിളിച്ചുവരുത്തി നൂറുപുസ്തകങ്ങള്‍ക്കൂടി എത്തിച്ച് നല്‍കാന്‍ ഫ്രാന്‍സീസ് പാപ്പ ആവശ്യപ്പെട്ടു. പിന്നീട് തന്നെ സന്ദര്‍ശിച്ച നിരവധി ലോകരാഷ്ട്ര തലവന്‍മാര്‍ക്ക് ദൈവത്തിന്റെ വഴികള്‍ മനോഹരം എന്ന ഈ പുസ്തകവും മാര്‍പാപ്പ സമ്മാനമായി നല്‍കുകയായിരുന്നു.

റവ. ഡോ. എബ്രഹാം കാവളക്കാട്ട് വത്തിക്കാനില്‍ മാര്‍പാപ്പായുടെ പ്രസിദ്ധീകരണങ്ങളുടെ ഡയറക്ടറായി ഏഴ് വര്‍ഷം ചുമതല വഹിച്ചിട്ടുണ്ട്. വത്തിക്കാന്‍ ന്യൂസ്‌പേപ്പര്‍ ഇന്‍ചാര്‍ജ്ജും മാര്‍പാപ്പയുടെ വിവിധ രേഖകളുടെ സംരക്ഷകനുമായിരുന്നു.   



റവ. ഡോ. എബ്രഹാം കാവളക്കാട്ടിന്റെ കുടുംബവീട് ഏഴാച്ചേരിയില്‍

കഴിഞ്ഞ നാല്പത് വര്‍ഷമായി സലേഷ്യന്‍ സഭയില്‍ പുരോഹിതനായ ഇപ്പോള്‍ എഴുപത് വയസ്സുള്ള റവ. ഡോ. എബ്രഹാം കാവളക്കാട്ടിന്റെ കുടുംബവീട് പാലാ രൂപതയിലെ ഏഴാച്ചേരിയിലാണ്. കാവളക്കാട്ട് പരേതരായ ദേവസ്യാച്ചന്റെയും ഏലിക്കുട്ടിയുടെയും എട്ട് മക്കളില്‍ രണ്ടാമത്തെ മകനാണ്. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയിരുന്ന അഗസ്റ്റിന്‍ കാവളക്കാട്ട്, സിസ്റ്റര്‍ എലിസിറ്റ് (ഉജ്ജയിന്‍ പ്രൊവിന്‍സ്), മേരി (പുറപ്പുഴ), പരേതനായ ജോയിച്ചന്‍, ഹിന്ദു ന്യൂസ് പേപ്പറില്‍ എഞ്ചിനീയറായിരുന്ന ടോമിച്ചന്‍, സിസ്റ്റര്‍ വിന്‍സി, സിസ്റ്റര്‍ മിനിമോള്‍ എന്നിവരാണ് സഹോദരങ്ങള്‍. വരുന്ന ജൂണില്‍ കാവളക്കാട്ടച്ചന്‍ ജന്‍മനാട്ടിലെത്തും.


എന്നോട് പിതൃതുല്യമായ സ്‌നേഹമായിരുന്നു

ഫ്രാന്‍സീസ് പാപ്പായ്ക്ക് എന്നോട് പിതൃതുല്യമായ സ്‌നേഹമായിരുന്നു. താനെഴുതി ഇരുപതോളം പുസ്തകങ്ങളും മാര്‍പാപ്പ ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടുണ്ട്. ഒരുപാട് അനുഗ്രഹ വാക്കുകളും പലയവസരങ്ങളിലും ചൊരിഞ്ഞിട്ടുമുണ്ടെന്ന് റവ. ഡോ. എബ്രഹാം കാവളക്കാട്ട് അനുസ്മരിക്കുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments