സുനിൽ പാലാ
ഒരു കാലഘട്ടത്തില്‍ മഹാപുരുഷന്‍മാരും ദിവ്യജനങ്ങളും ആരാധിച്ചിരുന്ന മഹാക്ഷേത്രമായിരുന്നു പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രമെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ആദ്യകാലഘട്ടത്തില്‍ കാളിയുടെയും പിന്നീട് മറ്റൊരു ഭഗവതിയുടെയും സാന്നിധ്യമുള്ള സ്ഥലമായിരുന്നു ഇവിടം. കാളീ ദേവിയ്ക്ക് കൗളാചാരപ്രകാരം മൃഗബലി വരെ നടന്നിരുന്നതായും വ്യക്തമായി.
പിന്നീട് ദിവ്യജ്യോതിസ്സിനാല്‍ കിരാതന്‍-കിരാതി ഭാവത്തില്‍ ഉമാമഹേശ്വരന്‍മാരുടെ സാന്നിധ്യമുണ്ടായി. ദേവന്‍മാരാല്‍ പൂജിക്കപ്പെട്ട പുണ്യഭൂമിയായിരുന്ന ഈ ക്ഷേത്ര സങ്കേതത്തിലെ പഴയ ചില അനുഷ്ഠാനങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ദേവപ്രശ്‌ന ചിന്തയില്‍ തെളിഞ്ഞു.
ജ്യോതിഷപണ്ഡിതന്‍ അരയന്‍കാവ് ഹരിദാസന്‍ നമ്പൂതിരി, സഹദൈവജ്ഞന്‍ മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിച്ചിട്ടുള്ളത്.
സ്വര്‍ണ്ണം കൈയ്യിലേന്തിയ ബാലിക മേടം രാശിയിലാണ് സ്വര്‍ണ്ണം സമര്‍പ്പിച്ചത്. വ്യാഴത്തിന്റെ അനുഗ്രഹസ്ഥിതിയുണ്ടെങ്കിലും മറ്റുചില ദോഷങ്ങള്‍ കാണുന്നതിനാല്‍ മാസത്തില്‍ ഒന്ന് മഹാമൃത്യുജ്ഞയ ഹോമം നടത്തണം. ആയുസിന്റെ കാരകനായ കിരാത-കിരാതി മൂര്‍ത്തിയായതിനാല്‍ മൃത്യുജ്ഞയ ഹോമത്തിന് ഇവിടെ സവിശേഷമായ പ്രധാന്യമുണ്ട്.
ഇതോടൊപ്പം അട നിവേദ്യവും രക്ഷസ്സിന് പാല്‍പ്പായസവും ഉമാമഹേശ്വരന്‍മാര്‍ക്ക് പിഴിഞ്ഞുപായസവും വഴിപാടായി നടത്തണം. തിടപ്പള്ളിയില്‍ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഭഗവാന് നേദിക്കണം. ഇതോടൊപ്പം ചക്കപ്പഴവും മാമ്പഴവും വിശേഷമായി നേദിക്കണം. നാലുകറി ഉള്‍പ്പെടുത്തിയുള്ള നിവേദ്യം തയ്യാറാക്കി പ്രസാദമൂട്ടായി ഭക്തര്‍ക്ക് വിതരണം ചെയ്യണമെന്നും ദേവപ്രശ്‌ന ചിന്തയില്‍ തെളിഞ്ഞു. ആണ്ടിലൊരിക്കല്‍ കളമെഴുത്തും പാട്ടുംവേണം. നിറപുത്തിരിയും സര്‍പ്പബലിയും നടത്തണമെന്നും ദൈവജ്ഞര്‍ നിര്‍ദ്ദേശിച്ചു.
തന്ത്രിയുടെ പ്രതിപുരുഷന്‍ പെരികമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ രാശിപൂജയും വിശേഷാല്‍ പൂജകളും നടത്തിയ ശേഷമാണ് രാശിവച്ചത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments