ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്
ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ ദേശീയതയും ഐക്യവും ശക്തമാക്കുന്നതിൽ അവർ മുൻപന്തിയിൽ ആണെന്നും ഐക്യത്തിനു വേണ്ടി സഹിക്കുന്ന മുറിവുകൾ അനൈക്യത്തിന്റെ സൗധങ്ങളേക്കാൾ മഹത്തരം ആണെന്നും ക്രൈസ്തവ സമൂഹം ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ രാഷ്ട്രത്തിൻറെ ഭാവി കൂടുതൽ ശോഭനം ആകും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപ്പുര അധ്യക്ഷത വഹിച്ചു. രാജ്യത്തിൻറെ വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗങ്ങളിലെ പ്രധാന സംഭാവനകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റേതാണെന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉള്ളതിനേക്കാൾ ന്യൂനപക്ഷ സമൂഹത്തിലെ ജനങ്ങളുടെ ശതമാനം വർദ്ധിച്ചത് ഭാരതത്തിൻറെ പ്രത്യേകതയാണെന്നും അയൽ രാജ്യങ്ങളിൽ ഇതിന് വിപരീതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രസ്താവിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകി. അതിസൂഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉറപ്പ് വരുത്തണമെന്നും കേന്ദ്രസർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നേരിട്ട് നടപ്പാക്കി എങ്കിൽ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാൻ കഴിയുകയുള്ളൂ എന്നും ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കണമെന്നും അത് ക്രൈസ്തവ സമൂഹത്തിൻറെ പ്രശ്നങ്ങൾ മനസ്സിലാക്കി ചെയ്യുന്നവർക്ക് ആയിരിക്കണം എന്നും പേരിനു വേണ്ടി നടത്തുന്ന നിയമനങ്ങൾ ഗുണകരമാകില്ല എന്നും ദളിത് ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന നീതി നിഷേധം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നും സേവനത്തിന്റെ പാതയിൽ ചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുവാൻ നടപടി ഉണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ പ്രധാന സന്ദേശം നൽകി. നിഖ്യാ വിശ്വാസപ്രമാണത്തിൽ അടങ്ങിയ സാർവത്രിക സ്നേഹം സഭകൾ തമ്മിലുള്ള ഐക്യം ശക്തമാക്കുന്നതിന് കാരണമാകണമെന്നും അത് ദേശീയോദ്ഗ്രഥനത്തിലേക്ക് നയിക്കണമെന്നും ബാവ ഓർമിപ്പിച്ചു.
ഗോവ സംസ്ഥാന വ്യവസായ മന്ത്രി മൗവിൻ ഗോഡിൻഹോ, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യൻ, ബിഷപ്പ് തിമോത്തി രവീന്ദർ, ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ചർച്ച് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ.സിറിൽ തോമസ് തയ്യിൽ, ട്രഷറർ ഡോ. സസ്മിത് പത്ര എം.പി. എന്നിവർ പ്രസംഗിച്ചു. ചർച്ച് ഓഫ് ഇന്ത്യ കോൺക്ലേവിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഗവർണർ ഉറപ്പ് നൽകി.
0 Comments