വാല്‍പ്പാറയിലേക്ക് ഇന്ത്യയുടെ സ്വന്തം സഫാരിക്കുട്ടന്മാരുടെ തേരോട്ടം
സി.ജി. ഡാൽമി
സീനിയർ റിപ്പോർട്ടർ മംഗളം
ഇന്ത്യക്കാരെ എക്കാലത്തും അഭിമാനികളാക്കുന്ന ഇന്ത്യയുടെ സ്വന്തം എസ്.യു.വി ടാറ്റാ സഫാരി.രത്തന്‍ ടാറ്റ എന്ന ലോകമറിയുന്ന മനുഷ്യ സ്‌നേഹിയായ വ്യവസായിയുടെ മനസില്‍ 1998 ല്‍ ഉദയം കൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും സമ്മാനിച്ച ടാറ്റാ സഫാരി എന്ന അഭിമാന കാര്‍.ഇന്ത്യയിലെ ആദ്യത്തെ ഫോര്‍ വീല്‍ ഡ്രൈവ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ കൂടിയാണ് (എസ്.യു.വി) ടാറ്റാ സഫാരി.തലയെടുപ്പുള്ള പഴയ ആ ടാറ്റാ സഫാരിയെ ഇഷ്ടപ്പെടുന്ന വാഹനപ്രേമികളും വാഹന ഉടമകളും കേരളത്തിലും ഏറെയാണ്.തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും
കേന്ദ്ര മന്ത്രിമാരും ഉള്‍പ്പടെ ഒട്ടേറെ ഉന്നത രാഷ്
ട്രീയ നേതാക്കളും സൈനിക മേധാവികളും വന്‍ വ്യവസായ പ്രമുഖരും ഉപയോഗിച്ചിരുന്ന, കാല്‍നൂറ്റാണ്ടുമുന്‍പെ തന്നെ ഇന്നത്തെ പുതുതലമുറവാഹനങ്ങളിലുള്ള ആധുനിക സുരക്ഷാ സൗകര്യങ്ങളടക്കം ഉണ്ടായിരുന്ന ഈ സ്വപ്ന വാഹനം സ്വന്തമാക്കി വര്‍ഷങ്ങളായി അഭിമാനത്തോടെ പരിപാലിക്കുന്നവരും യാത്ര ചെയ്യുന്നവരും ഇപ്പോഴും ഒട്ടനവധിയുണ്ട് മലയാളനാട്ടില്‍.
കേരളത്തിലെ ടാറ്റാ സഫാരി ഉടമകളുടെ കൂട്ടായ്മയായ 'കിങ്ഡം ഓഫ് സഫാരി' എന്ന
വാട്‌സാപ് കൂട്ടായ്മ ഇന്ത്യയുടെ ഈ അഭിമാനവാഹനം ഉപയോഗിക്കുന്നവരുടെ ഒത്തുചേരലിനായി 2021-ല്‍ വയനാട് സ്വദേശി അഫ്‌സലിന്റെ നേതൃത്വത്തില്‍
രൂപീകരിച്ചതാണ്.കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 550 ഓളം പഴയ ടാറ്റാ സഫാരി കാര്‍ ഉടമകളാണ് ഈ കൂട്ടായ്മയില്‍ ഇപ്പോള്‍ അംഗങ്ങളായുള്ളത്. ഒട്ടനവധി സഫാരി ഉടമകള്‍ അംഗങ്ങളായി ദിവസേന എത്തി കൂട്ടായ്മ വളര്‍ന്നു കൊണ്ടുമിരിക്കുകയാണ്.
സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുകയും
ഓരോരുത്തരും മനുഷ്യ സ്‌നേഹികളായി തീരുക എന്ന ലക്ഷ്യത്തോടെയും തന്റെ മാതാപിതാക്കളെ പരിപാലിക്കുന്നതു പോലെ പഴയവാഹനങ്ങളേയും പരിപാലിക്കുക, എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ വാഹനമോടിക്കുക തുടങ്ങി സമൂഹത്തിന് മാതൃകയാ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഓരോ ടാറ്റാ സഫാരി ഉടമയും അനുവര്‍ത്തിക്കേണ്ടതെന്ന് കിങ്ഡം ഓഫ് സഫാരി കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നെഞ്ചില്‍ കൈവച്ചു പറയും. അത്രയേറെ കരുതലോടെയാണ് ഇവര്‍ സഫാരിയുമായി റോഡിലിറങ്ങുന്നത്.ഇന്ത്യയുടെ ഈ അഭിമാനവാഹനം ഓടിക്കുന്നവരും യാത്ര ചെയ്യുന്നവരും അത്രയേറെ മാന്യന്മാരായിരിക്കണമെന്നതാണ്
കിങ്ഡം ഓഫ് സഫാരി കൂട്ടായ്മയുടെ നയം.
അത് പൂര്‍ണമായിപാലിച്ചുകൊണ്ട് തന്നെ അടുത്തയിടെ കിങ്ഡം ഓഫ് സഫാരിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ നിന്നും തമിഴ്‌നാട്ടിലെ വാല്‍പ്പാറ ഹില്‍സ്റ്റേഷനിലേക്ക് ഒരു യാത്ര നടത്തി. 30 ഓളം ടാറ്റാ സഫാരി കാറുകള്‍ പങ്കെടുത്ത യാത്ര ആരംഭിച്ചത് ചാലക്കുടി ബസ്റ്റാന്റിന് സമീപത്തു നടന്ന ഒത്തുചേരലോടെയായിരുന്നു. കുടുംബസമേതം എത്തിയവരടക്കം 120 ഓളം പേര്‍ യാത്രയില്‍ പങ്കാളികളായി.
വര്‍ധിച്ചു വരുന്ന റോഡപകടങ്ങളെ മുന്‍നിര്‍ത്തി,റോഡ് സുരക്ഷാനിയമങ്ങളെ പറ്റി സമൂഹത്തിന് അവബോധം പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.ചാലക്കുടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കേണ്ടതിനെ പറ്റി വിശദീകരിച്ചു.
പ്രഫ. അരുണ്‍ റൗഫ് അധ്യക്ഷത വഹിച്ചു. ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.കിങ്ങ്ഡം ഓഫ് സഫാരി കൂട്ടായ്മ സ്ഥാപകന്‍ അഫ്‌സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടിന്റോ ജോസഫ്, എക്്‌സിക്യൂട്ടീവ് അംഗങ്ങളായ അഹ്‌സാഫ്, ആസിഫ്, സബാഹ് മുഹമ്മദ് അലി എന്നിവരുടെ
നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ആതിരപ്പള്ളി,വാഴച്ചാല്‍ വഴി 65 കിലോമീറ്ററോളം
മലക്കപ്പാറ ഉള്‍വനത്തിലൂടെ ഉള്‍പ്പടെ സഞ്ചരിച്ച് വാല്‍പ്പാറയിലെത്തി ആനമലഹില്‍, പൊള്ളാച്ചി വഴി പാലക്കാടെത്തി സമാപിച്ചു.പ്രകൃതിയോടൊപ്പം ചേര്‍ന്ന്്് സാഹസികതയും കരുതലും ഉള്‍ക്കൊണ്ട് കുടുംബാംഗങ്ങളോടൊത്ത് നടത്തിയ യാത്രയുടെ ത്രില്ലിലായിരുന്നു രാജ്യസ്‌നേഹികള്‍കൂടിയായ ഇന്ത്യയുടെ സ്വന്തം ടാറ്റാ സഫാരി ഉടമകള്‍.
0 Comments