വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം :- ഫ്രാൻസിസ് ജോർജ് എം.പി.
മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.
ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട ജനങ്ങൾ അവിടെ താമസിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്ത് 2025 ഫെബ്രുവരി 11 വരെ 2534വന്യജീവി ആക്രമണം ഉണ്ടായി.56 പേർ മരണപ്പെടുകയുണ്ടായി. അഖിലേന്ത്യ തലത്തിൽ മരണം 1527 ആണ് ഈ കഴിഞ്ഞ വർഷം ഉണ്ടായിട്ടുളളത്.
ഈ പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായ ഒരു നിലപാട് സ്വീകരിക്കണം.
കേരള ഗവൺമെൻ്റ് പറയുന്നത് കേന്ദ്ര ഗവൺമെൻ്റിൻ്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയെങ്കിൽ മാത്രമേ സംസ്ഥാന ഗവൺമെൻ്റിന് ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയു എന്നാണ്. എന്നാൽ എല്ലാ സംസ്ഥാനത്തേയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവയ്ക്കാൻ അധികാരം നൽകിയിട്ടുണ്ടന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർക്ക് ആവശ്യഘട്ടത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്. പക്ഷേ നടപടി ക്രമങ്ങളിലെ സാങ്കേതികത്വം പലപ്പോഴും ഫലപ്രദമായ ഇടപെടൽ നടത്തുന്നതിനോ അധികാരം പ്രയോഗിക്കുന്നതതിനോ അവർക്ക് സാധിക്കുന്നില്ലന്നാണ് സംസ്ഥാനങ്ങൾ പറയുന്നതെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.
കേരളത്തെ സംബന്ധിച്ചിടത്തോളം 1400 സ്വകയർ മീറ്റർ വനമേഖലയുള്ളതിൽ 3000 സ്ക്വയർ മീറ്ററും വിവിധ ആവശ്യങ്ങൾക്കായി പാട്ടത്തിന് കൊടുത്തിട്ടുള്ളതാണ്. അതോടൊപ്പം അക്കേഷ്യാ,യൂക്കാലിറ്റസ് തുടങ്ങിയവയുടെ തോട്ടങ്ങളും വനം വകുപ്പ് വച്ച് പിടിപ്പിച്ചിരിക്കുന്നു. അതുപോലെ മഞ്ഞക്കൊന്ന പോലെ പടർന്ന് പിടിക്കുന്ന മഞ്ഞക്കൊന്ന പോലെയുള്ള വൃക്ഷങ്ങളും വനത്തിൽ വൻതോതിൽ വളരുകയാണ്.
ഇതരത്തിലുള്ളവ വലീയ തോതിൽ വെള്ളം വലിച്ച് എടുക്കുന്ന വൃക്ഷങ്ങൾ ആണ്. പ്രസ്തുത മരങ്ങളുടെ താഴെ ഒരു സസ്യങ്ങളും വളരില്ല.ഇത്തരം വൃക്ഷങ്ങൾ വന്യജീവികൾക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭിക്കാത്ത സ്ഥിതി സംജാതമാക്കിയിരിക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ഇത്തരം വൃക്ഷങ്ങളുടെ വ്യാപനം തടയേണ്ടതാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കേരളത്തിലെ വനമേഖലയിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വന്യജീവികൾ പെരുകിയിരിക്കുകയാണ്. 11000 സ്ക്വയർ കിലോമീറ്റർ വനമേഖല മാത്രമാണ് വന്യജീവികൾക്ക് അവശേഷിക്കുന്നത്കേരളത്തിൽ 2017 ൽ 5706ആനകൾ ആണ് ഉണ്ടായിരുന്നത്. ഒരു ആനക്ക് മേയാൻ 25 സ്ക്വയർ കിലോമീറ്റർ വേണം. 2 സ്ക്വയർ കിലോമീറ്റർ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത് ഒരു കടുവയെ സംബന്ധിച്ചിടത്തോളം 5 സ്ക്വയർ കിലോമീറ്റർ മുതൽ 200 സ്ക്വയർ കിലോമീറ്റർ വരെ ഇരയുടെ ലഭ്യതക്ക് അനുസരിച്ച് സഞ്ചരിക്കേണ്ടി വരും. വയനാട്ടിൽ 100ഉം പെരിയാറിൽ 45 ഉം പറമ്പിക്കുളത്ത് 25 കടുവകൾ ആണ് ഉള്ളത്. ഇതിൻ്റെ അവാസ വ്യവസ്ഥക്ക് ആവശ്യമായ വനം കേരളത്തിൽ ലഭ്യമല്ലായെന്ന് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ തോട്ടങ്ങളിൽ അക്കേഷ്യയും യൂക്കാലിപ്റ്റസും വച്ച് പിടിപ്പിക്കുന്നതിലൂടെ വനമേഖല കുറയുന്നു.
ഇതിനെല്ലാം പരിഹാരം കണ്ടെങ്കിൽ മാത്രമേ വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് സാധിക്കുകയുള്ളു. അവയ്ക്ക് ആവശ്യമായ തീറ്റയും കുടിവെള്ളവും വനത്തിൽ തന്നെ ഉണ്ടാകണം. വെള്ളം കുടിക്കാനുള്ള ചെക്ക് ഡാമുകളും ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന വിധത്തിൽ വൃക്ഷങ്ങളും വച്ച് പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് നിയന്ത്രണ വിധേയമാക്കണം.
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റിന് വനം വകുപ്പ് അധികാരികൾ നൽകിയിരുന്ന ഹോണററി വൈൽഡ് ലൈഫ് സ്ഥാനം പിൻവലിച്ച നടപടി പ്രതിക്ഷേധാർഹമാണ്. കാട്ടുപന്നികളെ ആവശ്യം വന്നാൽ വെടിവച്ച് കൊല്ലാനുള്ള അധികാരമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. കാരണം പറയുന്നത് ചക്കിട്ടപ്പാറ പഞ്ചായത്ത് നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാൻ തീരുമാനം എടുത്തു എന്നുള്ളതിൻ്റെ പേരിലാണ്. ഒരു വശത്ത് അധികാരങ്ങൾ കൊടുത്തു എന്നു പറയുകയും മറുവശത്ത് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് ഉള്ള അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ശൃഷ്ടിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
0 Comments