കിടങ്ങൂര്‍ ക്ഷേത്ര തിരുവുത്സവം സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കും എം.എല്‍.എ.യും ആര്‍.ഡി.ഒ.യും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്



കിടങ്ങൂര്‍ ക്ഷേത്ര തിരുവുത്സവം സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കും 
എം.എല്‍.എ.യും ആര്‍.ഡി.ഒ.യും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത് 

ചരിത്രപ്രസിദ്ധമായ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം വിജയകരമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെയും പാലാ ആര്‍.ഡി.ഒ.യുടേയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളുടേയും സംയുക്തയോഗം തീരുമാനിച്ചു.


മാര്‍ച്ച് 5 ന്റെ കൊടിയേറ്റ് മുതല്‍ മാര്‍ച്ച് 14 ആറാട്ട് വരെയുളള എല്ലാ ദിവസങ്ങളിലും മുടക്കം കൂടാതെ വൈദ്യുതിവിതരണവും കുടിവെള്ള വിതരണവും ഉറപ്പാക്കാന്‍ യോഗത്തില്‍ നടപടി സ്വീകരിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് കിടങ്ങൂര്‍ ക്ഷേത്രത്തില്‍ തുറക്കുന്നതാണ്. അഡീഷണല്‍ പോലീസ് സ്‌ട്രെംഗ്ത് ലഭ്യമാക്കാന്‍ ജില്ലാ പോലീസ് ചീഫുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതാണ്. 
ഉത്സവ മേഖലയില്‍ മദ്യ - മയക്കുമരുന്ന് ഉപയോഗം കര്‍ശനമായി തടയു#്‌നതിന് പോലീസും എക്‌സൈസും ചേര്‍ന്ന് സംയുക്ത ഡ്രൈവ് നടത്തുന്നതാണ്. മാര്‍ച്ച് 10 ന് കട്ടച്ചിറയില്‍ നിന്ന് കിടങ്ങൂര്‍ ക്ഷേത്രത്തിലേക്ക് നടക്കുന്ന കാവടി ഘോഷയാത്രയ്ക്ക് പോലീസിന്റെ പൂര്‍ണ്ണമായ സഹകരണം ഉണ്ടായിരിക്കും. മാര്‍ച്ച് 12, 13, 14 തീയതികളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് മുഴുവന്‍ സമയ സേവനം ലഭ്യമാക്കുന്നതാണ്. 


ആരോഗ്യവകുപ്പ് കുടിവെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയ നടപ്പാക്കും. മാലിന്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. 
കെ.എസ്.ആര്‍.ടി.സി. കിടങ്ങൂര്‍ ഉത്സവം പ്രമാണിച്ച് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണ്. വനംവകുപ്പും എലിഫന്റ് സ്‌ക്വാഡും ആവശ്യമായ സഹകരണം ആന എഴുന്നള്ളിപ്പിന് നല്‍കുന്നതാണ്. 
കിടങ്ങൂര്‍ ക്ഷേത്രം - ചെമ്പിളാവ് റോഡില്‍ റേഷന്‍കട ഭാഗത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. കാവാലിപ്പുഴ ഭാഗത്തും ചെക്ക്ഡാമിന്റെ സമീപസ്ഥലങ്ങളിലും മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന പരാതി ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ സഹകരണം ലഭിക്കുന്നതാണ്. 


കിടങ്ങൂര്‍ പാടശേഖരത്തെ ആവശ്യങ്ങള്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മേല്‍നോട്ടത്തില്‍ പരിശോധിച്ചശേഷം പ്രവര്‍ത്തി നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് കൊടുക്കുന്നതാണ്. 
കിടങ്ങൂര്‍ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും വെയിറ്റിംഗ് ഷെഡ്ഡും എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നതിനും കിടങ്ങൂര്‍ ക്ഷേത്രം - ചെമ്പിളാവ് റോഡില്‍ കിടങ്ങൂര്‍ അമ്പലത്തിന്‍രെ ദര്‍ശന കവാടത്തില്‍ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. 


പാലാ അര്‍.ഡി.ഒ. ദീപ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ ദീപലത, കിടങ്ങൂര്‍ ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ഒ.ആര്‍. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ദേവസ്വം മാനേജര്‍ എന്‍.പി.ശ്യാംകുമാര്‍, ദേവസ്വം സെക്രട്ടറി ശ്രീജിത്ത് കെ. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് അധികൃതര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments