റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ സൗഖ്യത്തിനായി റോമൻ കൂരിയായ്‌ക്കൊപ്പം ജപമാല പ്രാർത്ഥന സമർപ്പിച്ച് മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്. വത്തിക്കാനിലെ കൂരിയായുടെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കായി മാർച്ച് 9 മുതൽ 14 വരെ തീയതികളിലായി നടന്നുവരുന്ന ധ്യാനത്തിന്റെ ഭാഗമായി, മാർച്ച് 12 ബുധനാഴ്ച വൈകുന്നേരം നടന്ന ജപമാലപ്രാർത്ഥനയാണ് കര്‍ദ്ദിനാള്‍ നയിച്ചത്. പാപ്പയ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു.
പ്രഭാഷകന്റെ പുസ്തകത്തെ അധികരിച്ച്, ദൈവം ദരിദ്രന്റെ പ്രാർത്ഥന ശ്രവിക്കുമെന്നും അവനു അനുകൂലമായി വിധിക്കുമെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, പാപ്പയ്ക്കും പാവപ്പെട്ടവർക്കൊപ്പം നമുക്കും പ്രാർത്ഥിക്കാമെന്ന്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കൂടിയായ കർദ്ദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.
ഫ്രാന്‍സിസ് പാപ്പയുടെ അനാരോഗ്യത്തിൽ പ്രാർത്ഥനയിലും സാമീപ്യത്തിലും ഒന്നുചേരുന്ന ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ ആളുകൾക്കും ഒപ്പം പാപ്പായ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു.
റോമന്‍ കൂരിയായ്ക്കു വേണ്ടി വത്തിക്കാനില്‍ നടക്കുന്ന ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി നടത്തിവന്നിരിന്ന ജപമാല സമര്‍പ്പണം താത്ക്കാലികമായി നിര്‍ത്തുവെച്ചിരിന്നു. ധ്യാനം നടക്കുന്ന പോള്‍ ആറാമന്‍ ഹാളിലാണ് ജപമാല ചൊല്ലിക്കൊണ്ടിരിന്നത്. ഇന്നു മാർച്ച് 14 വെള്ളിയാഴ്ച ജപമാല സമര്‍പ്പണം പുനഃരാരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
0 Comments