തലയോലപ്പറമ്പിൽ പള്ളിയുടെ വാതിൽ തകർത്ത് 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവൽ 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഫെബ്രുവരി പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാൾ പുലർച്ചെ പള്ളിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന 1,83,000 ( ഒരു ലക്ഷത്തി എൺപത്തി മുവായിരം) രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും,
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും പിടികൂടുകയുമായിരുന്നു. സ്ഥിരം മോഷ്ടാവായ ഇയാൾ പലവിധ സിംകാർഡുകൾ മാറിമാറിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾ വടക്കാഞ്ചേരിയിൽ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയും അവിടുത്തെ ഓർത്തഡോക്സ് ചർച്ചിൽ മോഷണം നടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ സംഘം ഇയാൾ മോഷണം നടത്താൻ എത്തിയ സമയം സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാളുടെ ബാഗിൽ നിന്നും കഠാരയും, വാതിലിന്റെയും,ജനലിന്റെയും പൂട്ടുപൊളിക്കുന്ന പ്രത്യേകം ഇരുമ്പ് ഉപകരണവും, പെപ്പർ സ്പ്രേയും വിവിധ തരത്തിലുള്ള സ്ക്രൂഡ്രൈവറുകളും കണ്ടെടുക്കുകയും ചെയ്തു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ജയകുമാർ, സി.പി.ഓ മാരായ മനീഷ്, ബിനു പി.എം എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പത്മനാഭൻ പോത്താനിക്കാട്, കുന്നംകുളം, മണ്ണുത്തി, മുരിക്കാശ്ശേരി, കാഞ്ഞാർ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ്.
0 Comments