ഇടമറ്റം ബസ്സ് അപകടം; ഡ്രൈവർ രാജേഷിൻ്റെ സംസ്കാരം നാളെ രാവിലെ 11 - ന് ...... നഷ്ടമായത് ഒരു കുടുംബത്തിൻ്റെ അത്താണി..... പരിക്കേറ്റത് 20 യാത്രക്കാർക്ക് ....
അനീഷ് ഇടമറ്റം
റിപ്പോർട്ടർ മംഗളം
സ്വകാര്യബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചാണ്
ഡ്രൈവർ രാജേഷ് മരിച്ചത്. 20 യാത്രക്കാർക്ക് പരിക്കേൽക്കുകയുമുണ്ടായി
ഇടമറ്റം മുകളേൽ(കൊട്ടാരത്തിൽ )ഗോപാലകൃഷ്ണൻ നായരുടെ മകനാണ് എം.ജി.രാജേഷാണ് (41) . 20 യാത്രക്കാർക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട ബസ് കലുങ്കും മതിലും ഇടിച്ചു തകർത്ത് തെങ്ങിലിടിച്ചാണ് നിന്നത്. തെങ്ങും മറിഞ്ഞു വീണു.
പൈക - ഭരണങ്ങാനം റൂട്ടിൽ ഇടമറ്റം ചീങ്കല്ല് ജംഗ്ഷനു സമീപം ഇന്ന് രാവിലെ 7.15നായിരുന്നു അപകടം.
ചേറ്റുതോട് -ഭരണങ്ങാനം - പാലാ റൂട്ടിലോടുന്ന കൂറ്റാരപ്പള്ളിൽ ബസ് പാലായ്ക്ക് പോരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആയതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായിരുന്നതിനാൽ അപകടത്തിൻ്റെ ആഘാതം കുറഞ്ഞു.
പരീക്ഷയ്ക്കു പോയ സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് നിശ്ശേഷം തകർന്നു. ഡ്രൈവർ ഓപ്പറേറ്റിംഗ് ഡോർ സംവിധാനവും തകരാറിലായതിനെത്തുടർന്ന് പരുക്കേറ്റവരെ ബസിൽ നിന്നും പുറത്തിറക്കാൻ താമസം നേരിട്ടു.
ഡ്രൈവർ രാജേഷ് ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഇതുവഴി പാലാ -ഇടമറ്റം -ചേറ്റുതോടായി സർവീസ് നടത്തുന്ന വളയത്തിൽ ബസ്സിലും മറ്റ് വാഹനങ്ങളിലുമായി ഡ്രൈവറെയും പരിക്കേറ്റവരെയും പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ 3 പേർ കോട്ടയം മെഡിക്കൽ കോളെജിലും 4 പേർ പാലാ ജനറൽ ആശുപത്രിയിലും രണ്ടു പേർ ചേർപ്പുങ്കൽ മെഡിസിറ്റിയിലും ഒരാൾ പാലാ മരിയൻ മെഡിക്കൽ സെൻ്ററിലും ചികിത്സയിലാണ്.
എസ്. എസ്. എൽ. സി. പരീക്ഷ എഴുതാനുള്ള രണ്ട് വിദ്യാർത്ഥികളടക്കം 10 പേരെ ഭരണങ്ങാനം മേരിഗിരി ആശു പത്രിയിൽ പ്രഥമ ശ്രുശ്രൂഷ നൽകി വിട്ടയച്ചു. പാലാ പോലീസും, മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. രാജഷിൻ്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നാളെ ചൊവ്വ രാവിലെ 11 ന് വീട്ടുവളപ്പിൽ.
മാതാവ്: ലീലാമ്മ മുകളേൽ ( ഇടമറ്റം). ഭാര്യ അഞ്ജു എസ്.നായർ തിടനാട് ചാരാത്ത് കുടുംബാംഗം.
മക്കൾ: അനശ്വര, ഐശ്വര്യ ( ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്കൂൾ വിദ്യാർത്ഥികൾ) സഹോദരൻ: അംബ രാജീവ്.
0 Comments