ആളിപ്പടര്‍ന്ന് പക..... എരിഞ്ഞടങ്ങി ആര്യയുടെ പ്രതീക്ഷകള്‍


സുനില്‍ പാലാ

 ''അമ്മയില്ലാത്ത വിഷമം നീയും ഭാര്യയില്ലാത്ത വിഷമം നിന്റെ അച്ഛനുമറിയും''. പലപ്പോഴും ഈ വാക്കുപറഞ്ഞ് മനോജ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ആര്യ പറഞ്ഞു. 
 
എന്റെ അമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നില്ലേ. ഒപ്പം അയാളും പോയി. എന്നെയും അച്ഛനെയും അമ്മയേയുംകൂടി എന്തെങ്കിലും ചെയ്താലും കുഴപ്പമില്ലായിരുന്നു. അമ്മയില്ലാത്ത ദുഃഖം കാണാന്‍ ഞാന്‍ ബാക്കിയായി. അന്ത്യാളം പരവന്‍പറമ്പിലെ വീട്ടുമുറ്റത്തുനിന്ന് ഇത് പറയുമ്പോള്‍ ആര്യ വിതുമ്പിപ്പോയി. അമ്മയും ഭര്‍ത്താവും നഷ്ടപ്പെട്ട ആര്യ ആകെത്തകര്‍ന്ന അവസ്ഥയിലാണ്.


എട്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍തന്നെ തന്നോട് ഉപദ്രവം തുടങ്ങിയിരുന്നതായി ആര്യ പറഞ്ഞു. പലപ്പോഴും തലയ്ക്കുംമറ്റും ഗുരുതരമായി പരിക്കേറ്റു. പലതവണ കരിങ്കുന്നം, പാലാ പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കി. എല്ലാവരും ഒത്തുപോകാനാണ് പറഞ്ഞത്. ''പക്ഷേ അയാള്‍ക്ക് സംശയരോഗമായിരുന്നു. ഇതോടൊപ്പം മദ്യപാനംകൂടി ആയതോടെ ആളൊരു മൃഗമായി മാറി'' ആര്യ പറഞ്ഞു. 
 


ഫോണില്‍ ഭീഷണി തുടര്‍ന്നതോടെ മനോജിന്റെ നമ്പര്‍ ആര്യ ബ്ലോക്ക് ചെയ്തിരുന്നു. ആറ് വര്‍ഷം മുമ്പ് മേരിലാന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനും മനോജ് തീവെച്ചിരുന്നു. അന്ന് അയാള്‍ക്ക് അറുപത്തഞ്ച് ശതമാനത്തോളം പൊള്ളലുമേറ്റു. ദീര്‍ഘനാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. വിവിധ വാഹനങ്ങളില്‍ ഡ്രൈവര്‍ ആയിരുന്നെങ്കിലും ഇയാള്‍ പലപ്പോഴും ജോലിക്ക് പോകാറുണ്ടായിരുന്നില്ല. പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ പതിനൊന്നാമനായിരുന്നു മനോജ്. കടബാധ്യതയുടെ ചുമതലയെല്ലാം തന്റെ ചുമലില്‍ വന്നതിനാലാണ് തുണിക്കടയില്‍ ജോലിക്ക് പോയി കുടുംബം പോറ്റേണ്ടി വന്നതെന്ന് ആര്യ പറഞ്ഞു.
 

''എന്റെ അമ്മ കൊന്നുകളയാന്‍ പാകത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ല. അത്ര ദുഷ്ടനായതുകൊണ്ടല്ലേ അമ്മയെ കത്തിച്ചത്''. രോഷവും സങ്കടവും ആര്യക്ക് അടക്കാനാവുന്നില്ല.


വെട്ടുകത്തിയുമായി ഒരുമാസം മുമ്പും വന്നു.

ഒരുമാസം മുമ്പും മനോജ് വെട്ടുകത്തിയുമായി അന്ത്യാളത്തുള്ള വീട്ടിലെത്തിയിരുന്നതായി ആര്യ പറയുന്നു. അന്ന് അച്ഛനും അമ്മയും താനും വീട്ടിലുണ്ടായിരുന്നു. കതക് കുറ്റിയിട്ട് തങ്ങള്‍ അകത്തിരിക്കുകയായിരുന്നു. അപ്പോള്‍ വാതിലിനിട്ടും മറ്റും മനോജ് പലവട്ടം വെട്ടിയതായി ആര്യ പറഞ്ഞു. സഹിച്ച് മടുത്തപ്പോള്‍ ജനുവരി 27 ന് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചിരുന്നു. ഇതുകിട്ടിയപ്പോഴാകാം അമ്മയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി മനോജ് വന്നതെന്ന് ആര്യ പറയുന്നു. കഴിഞ്ഞയാഴ്ച വീണ്ടുമെത്തി ഈ തള്ളയെ ഞാന്‍ കൊല്ലുമെന്ന് നിര്‍മ്മലയെ ചൂണ്ടി മനോജ് ഭീഷണി മുഴക്കിയിരുന്നതായി നിര്‍മ്മലയുടെ ഭര്‍ത്താവ് സോമരാജന്റെ അമ്മ കമലാക്ഷി പറഞ്ഞു. 
 
 
 
ചൊവ്വാഴ്ച രാത്രി കമലാക്ഷിയും നിര്‍മ്മലയും ടി.വി.യില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പെട്രോളുമായി മനോജ് എത്തിയതും നിര്‍മ്മലയുടെ തലയിലേക്കൊഴിച്ചതും. തടസ്സം പിടിക്കാന്‍ ചെന്ന കമലാക്ഷിയെ നിങ്ങള്‍ പോയില്ലെങ്കില്‍ നിങ്ങളുടെ തലയിലും ഒഴിക്കുമെന്ന് പറഞ്ഞ് മനോജ് ഭീഷണിപ്പെടുത്തി.



നിര്‍മ്മലയെ കൊണ്ടുപോയത് മെമ്പര്‍ ലിന്റണ്‍ന്റെ കാറില്‍

സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയവരില്‍ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍ ജോസഫുമുള്‍പ്പെടുന്നു. 
 

താന്‍ വരുമ്പോള്‍ നിര്‍മ്മല ഷാളുകൊണ്ട് മുഖംമറച്ച് നടന്നുവരികയായിരുന്നുവെന്ന് മെമ്പര്‍ പറഞ്ഞു. മുഖമാകെ പൊള്ളിയിരുന്നു. കാറില്‍ കയറി ആശുപത്രിയില്‍ എത്തുംവരെ സംസാരിക്കുന്നുണ്ടായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments