നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറഞ്ഞ് അപകടം



 തൊടുപുഴ നഗരത്തിലെ പുഴയോര ബൈപാസില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. കോലാനി-വെങ്ങല്ലൂര്‍ ബൈപാസില്‍നിന്നു ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാര്‍ പാപ്പൂട്ടി ഹാളിന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് തൊടുപുഴയാറിലേക്ക് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ പുഴയിലിറങ്ങി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷ പ്പെടുത്തിയത്. 



വാഹനം പുഴയിലേക്ക് പതിച്ചെങ്കിലും കുറ്റിക്കാട്ടിലേയ്ക്ക് വീണതിനാല്‍ വെള്ളത്തില്‍ ഒഴുകിപ്പോയില്ല. റോഡരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്താണ് കാര്‍ പുഴയിലേക്ക് പതിച്ചത്. ഈ ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഉണ്ടായിരുന്നില്ല. ഇതിന് ഏതാനും മീറ്റര്‍ മുമ്പിലായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. വെങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പുഴയിലേക്ക് പതിക്കുംവിധം തുറന്ന രീതിയിലുള്ള വളവാണ് ഇവിടം.


 അതിനാല്‍ ഇവിടെ അപകടസാധ്യത വളരെയേറെയാണ്. വാഹനത്തിന് വേഗത ചെറിയ തോതില്‍ കൂടിയാല്‍ പോലും ഇവിടെയെത്തുമ്പോള്‍ നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് പോകുന്ന സ്ഥിതിയാണ്. ഇവിടുത്തെ അപകട സാഹചര്യം ഇതിന് മുന്പും പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല. 


റോഡ് ഗതാഗത യോഗ്യമാക്കിയതിന് ശേഷം ഇതേ റോഡില്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ പോകുന്നതും മത്സരഓട്ടം നടത്തുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതും അധികൃതര്‍ മുഖവിലക്കെടുത്തിരുന്നില്ല. പിന്നീട് ഒരു യുവാവിന്റെ മരണത്തെത്തുടര്‍ന്നാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായത്. 


റോഡ് നിര്‍മിച്ച് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇതിന്റെ അപകടാവസ്ഥ മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ ഇപ്പോഴും വാഹനങ്ങള്‍ ഈ റൂട്ടില്‍ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.


 മതിയായ രീതിയില്‍ സംരക്ഷണ വേലി നിര്‍മിക്കുന്നതിനൊപ്പം നിരീക്ഷണ കാമറകളും സ്ഥാപിക്കുകയും അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments