ഡോ. വിഷ്ണു പറഞ്ഞു, ഡോ. കൃഷ്ണപ്രിയ പാടി... മഹാകുംഭമേളയ്ക്കിടെ മനസില്‍ വിരിഞ്ഞു സംഗീത ആല്‍ബം.






സുനില്‍ പാലാ

ആത്മീയ അനുഭൂതി ''നാഡിപിടിച്ചു'' എന്തെന്നില്ലാത്തൊരാനന്ദം! ആ നിര്‍വൃതിയുടെ നീരൊഴുക്കില്‍ നിന്നപ്പോള്‍ ഡോ. വിഷ്ണു മോഹന്റെയും ഡോ. കൃഷ്ണപ്രിയയുടെയും മനസ്സിലൊരു പവിത്ര സ്പര്‍ശം. അതൊരു ഗാനമായി ഒഴുകി. ഉള്‍വിളിയിലെ മഹാകുംഭത്തില്‍ നിന്നുള്ള സംഗീതാര്‍ച്ചന; ''ഹിമഭൂവിലാകെ ആരവമുയരുന്നു, ഹരഹര മന്ത്രങ്ങളൊഴുകുന്നു... ഗംഗയും യമുനയും സരസ്വതിനദിയും ഒന്നായി ചേരുമീ ഭൂവിലിന്ന്.....'' പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ നിന്നുയര്‍ന്ന ശംഖൊലി പോലൊരു ഗാനം മലയാള നാടാകെ പടര്‍ന്നു; മഹാകുംഭമേളയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മലയാളത്തിലെ ആദ്യ ആല്‍ബം പുറത്തിറങ്ങി. പിന്നില്‍ പ്രമുഖ ഡോക്ടര്‍ ദമ്പതികളായ ഡോ. വിഷ്ണു മോഹനും ഡോ. ജി. കൃഷ്ണപ്രിയയും.
 

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് സപ്തമി തിഥിയില്‍ അശ്വതി നാളിലെ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് ഇരുവരും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യം മുങ്ങിപ്പകര്‍ന്നെടുത്തത്. അപ്പോള്‍തന്നെ ഡോ. വിഷ്ണു മോഹന്‍ പറഞ്ഞു; ''കൃഷ്‌ണേ, നമുക്ക് കുംഭമേളയെക്കുറിച്ച് ഒരു ആല്‍ബമൊരുക്കണം. നീ പാടണം!''

കുംഭമേളയില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ സുഹൃത്തായ ഗാനരചയിതാവ് അനില്‍ തിരുവിഴയെ ഡോ. വിഷ്ണു വിളിച്ചു. കുംഭമേളയെക്കുറിച്ചൊരു പാട്ടെഴുതണം. തങ്ങളുടെ അനുഭവങ്ങള്‍ ഡോ. വിഷ്ണു മോഹനും ഡോ. കൃഷ്ണപ്രിയയും അനിലിനോട് വിവരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പാട്ടുറെഡി. ബിജു ബെയ്‌ലി സംഗീതം കൊടുത്തു. പ്രയാഗ്‌രാജിലെ ദൃശ്യങ്ങളുള്‍പ്പെടെ ചേര്‍ത്ത് ആല്‍ബമൊരുങ്ങി. ഡോ. കൃഷ്ണപ്രിയ പാടി; ഹിമഭൂവിലാകെ ആരവമുയരുന്നു... 
 


സ്‌കൂള്‍-കോളേജ് കാലഘട്ടത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ പാടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ആദ്യമായാണ് ഒരു സ്റ്റുഡിയോയില്‍ ഡോ. കൃഷ്ണപ്രിയ പാടുന്നത്. ആല്‍ബത്തില്‍ പാടി അഭിനയിച്ചതും ഇവര്‍തന്നെ. പ്രയാഗ്‌രാജിലെ പവിത്രമായ ദൃശ്യങ്ങളൊക്കെ സംഗീതത്തിന്റെ ഈരടികള്‍ പോലെ ആല്‍ബത്തില്‍ ഇഴചേര്‍ന്നപ്പോള്‍ മനോഹരമായ ആ ആല്‍ബം പൂര്‍ത്തിയായി.


പാലാ മാര്‍സ്ലീവാ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നാച്ചുറോപ്പതി വിഭാഗം ഡോക്ടര്‍മാരാണ് വിഷ്ണു മോഹനും കൃഷ്ണപ്രിയയും. നാഡി പിടിച്ചുനോക്കി രോഗനിര്‍ണ്ണയം നടത്തി മരുന്നുകള്‍കൊണ്ട് അത്ഭുത ഫലശാന്തിയേകുന്ന ചികിത്സാപുണ്യത്തിനുടമകള്‍. ഡോ. കൃഷ്ണപ്രിയ സിദ്ധചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 


കോട്ടയം കല്ലറ ഭവാ നിവാസ് കുടുംബാംഗമാണ് ഡോ. വിഷ്ണു മോഹന്‍. റിട്ട. പട്ടാള ഉദ്യോഗസ്ഥനായ ടി.പി. മോഹന്റെയും റിട്ട. നഴ്‌സ് രേവമ്മയുടെയും മകന്‍. ആലപ്പുഴ മുല്ലയ്ക്കല്‍ ഗീതാഞ്ജലിയില്‍ റിട്ട. എസ്.ബി.ഐ. മാനേജര്‍ എന്‍.കെ. ശ്രീകുമാറിന്റെയും റിട്ട. അധ്യാപിക ഗീതാദേവിയുടെയും മകളാണ് ഡോ. കൃഷ്ണപ്രിയ. നാലുവയസ്സുകാരന്‍ ശിവദര്‍ശും രണ്ടുവയസ്സുകാരി വിഷ്ണുമായയുമാണ് ഇവരുടെ മക്കള്‍. എറണാകുളത്ത് ഡോക്ടര്‍ പള്‍സ് എന്ന പേരിലും കല്ലറയില്‍ നാഡീകേന്ദ്രമെന്ന പേരിലും ഇരുവരും സ്വന്തമായി ക്ലിനിക്കും നടത്തുന്നുണ്ട്. 



''മഹാഭാഗ്യം, വാക്കുകളില്‍ വിവരിക്കാനാവില്ല ഈ പുണ്യാനുഭൂതി''

''പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവര്‍ന്നപ്പോഴുണ്ടായ അനുഭൂതി മഹാഭാഗ്യം. വാക്കുകള്‍ക്കൊണ്ട് ഞങ്ങള്‍ക്കത് വിവരിക്കാനാവില്ല. പൂര്‍വ്വ ജന്‍മ പുണ്യംകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ഒന്നിക്കാനായതും പ്രയാഗ്‌രാജില്‍ മഹാകുംഭമേളയില്‍ ഒരുമിച്ച് ത്രിവേണി സംഗമത്തില്‍ തീര്‍ത്ഥസ്‌നാനം നടത്താനായതും.'' ഡോ. വിഷ്ണു മോഹനും ഡോ. കൃഷ്ണപ്രിയയും ഒരേ സ്വരത്തില്‍ പറയുന്നു. പ്രയാഗ്‌രാജില്‍ ജൂന അഘാഡയില്‍ ആനന്ദവനം സ്വാമികളുടെ ആശ്രമത്തില്‍ താമസിച്ചാണ് ഇരുവരും മഹാകുംഭമേള തീര്‍ത്ഥസ്‌നാനം നടത്തിയതും വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തതും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments