നൂറ്റാണ്ടുകൾ പഴക്കം കണക്കാക്കുന്ന വിഗ്രഹങ്ങൾ പാലായിൽ കൃഷിയിടത്തിൽനിന്ന് കണ്ടെടുത്തു .......വിവരമറിഞ്ഞ് നിരവധി ഭക്തരെത്തി
ടി.എൻ. രാജൻ പാലാ
കൃഷി ആവശ്യത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുരയിടത്തിൽമണ്ണിളക്കുന്നതിനിടയിൽ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറ് മാറി പാലാ അരമന വക സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. കപ്പ കൃഷിക്കായി വലിയ മൺകൂനകൾ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്ഥലം ആഴത്തിൽ മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാന കല്ലും കണ്ടത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ആണ് ഇവ കണ്ടെടുത്തത്.
വിവരമറിഞ്ഞ് സമീപവാസികൾ സ്ഥലത്തെത്തി.
ഇത് ശിവലിംഗവും പാർവ്വതി വിഗഹവുമാണെന്ന് സ്ഥലം സന്ദർശിച്ച
വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.
വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് മുമ്പ് തണ്ടളത്ത് തേവർ എന്നറിയ പ്പെട്ടിരുന്ന ശിവക്ഷേത്രവും ആരാധനയും നടന്നിരുന്നു. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാർ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികൾ പറയുന്നു. നൂറു വർഷമെങ്കിലും മുമ്പാണ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നത്.
ഇപ്പോൾ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ
ചെറുപ്പത്തിൽ ക്ഷേത്രം ഉണ്ടായിരുന്നു എന്നും 'തേവർ പുരയിടം' എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നതെന്നും അവർ പറയുന്നു. കൂത്താപ്പാടി ഇല്ലം വക വിശാലമായ പുരയിടമായിരുന്നു ഇവിടം. കുത്തകപ്പാട്ടത്തിന് അന്ന് ചില സ്ഥലവാസികൾ സ്ഥലം ഏറ്റെടുത്ത് കൃഷിയും മറ്റും നടത്തിവന്നിരുന്നു. പിന്നീട് പാട്ട സ്ഥലം അന്യാധീന പ്പെട്ട് ഇല്ലം ക്ഷയിച്ചതോടെ കുടുംബക്കാർ പാലയ്ക്കാട്ടുമലയ്ക്ക് താമസം മാറുകയും പാട്ടസ്ഥലം കൃഷിക്കാരുടെ കൈവശവുമായി.
പല കൈവഴി മാറി വെട്ടത്ത് കുടുംബത്തിന്റെ
ഉടമസ്ഥതയിൽ നിന്നാണ് അരമന സ്ഥലം വാങ്ങിയത്. ഇതിനിടയിൽ അവിടെ ഉണ്ടായിരുന്ന ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു.
വെളളപ്പാട് ഭഗവതി ക്ഷേത്രത്തിൽ സമീപ നാളിൽ നടത്തിയ താംബൂല പ്രശ്ന ചിന്തയിൽ സമീപത്തെ ഒരു ശിവ ക്ഷേത്രത്തിന്റെ
ചൈതന്യം ഈ ക്ഷേത്രത്തിൽ കാണുന്നുണ്ടെന്ന് ജ്യോത്സ്യൻ പ്രശ്നവിധിയിൽ പറഞ്ഞിരുന്നതായി വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹി വിനോദ് പുന്നമറ്റത്തിലും കമ്മിറ്റി അംഗങ്ങളും സൂചിപ്പിച്ചു.
സംഭവം അറിഞ്ഞ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ മുതലും നിരവധി ഭക്തജനങ്ങൾ സ്ഥലം സന്ദർശിച്ച് നാമജപവും ആരാധനയും നടത്തി.വിശ്വഹിന്ദുപരിഷത്ത് ജില്ലാ ഭാരവാഹി മോഹനൻ പനയ്ക്കൽ ഉൾപ്പെടെ നേതാക്കളും സ്ഥലം സന്ദർശിച്ചു.
0 Comments