തങ്ങളുടെ സീനിയർ നേതാവെന്ന് കൗൺസിൽ ഹാളിന് വെളിയിൽ മാധ്യമങ്ങളിലൂടെ പറയുകയും ഹാളിനകത്ത് അവിശ്വാസം രേഖപ്പെടുത്തി ചെയർമാൻ പദവിയിൽ നിന്നും പുറത്താക്കുകയും ചെയ്തതിലൂടെ ഷാജു തുരുത്തനെ കേരള കോൺഗ്രസ് ( എം ) പാർട്ടി അവഹേളിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് മുനി.മണ്ഡലം പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി.
ഭരണത്തിന്റെ തുടക്കത്തിൽ പതിനേഴ് അംഗങ്ങളുണ്ടായിരുന്ന ഇടതു മുന്നണിയുടെ അംഗ സംഖ്യ ഇന്ന് പതിനാലിലേക്ക് താഴ്ന്നിരിക്കുന്നു.
കൃത്യമായ രാഷ്ട്രീയ നീക്കമാണ് ഐക്യ ജനാധിപത്യ മുന്നണി പാലായിൽ നടത്തിയത്. ഷാജു തുരുത്തൻ എന്ന വ്യക്തിക്കെതിരെയല്ല മറിച്ച് പാലായിലെ ഇടത് ഭരണ സംവിധാനത്തിനെതിരായാണ് ഞങ്ങൾ നിലപാടെടുത്തത്.
രോഗശയ്യയിൽ കിടക്കുന്ന സ്വന്തം പാർട്ടിയുടെ നഗരസഭാ ചെയർമാനെ പ്രതിപക്ഷ അവിശ്വാസത്തെ പിന്തുണച്ച് പുറത്താക്കിയെന്ന അപൂർവ്വ ബഹുമതി കേരളാ കോൺഗ്രസ് എം ന് മാത്രം അവകാശപ്പെടാനാവുന്ന ഒന്നാണ്.
തങ്ങളുടെ നഗരസഭാ ചെയർമാൻ ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ അഭാവത്തിൽ നഗരസഭാ കാര്യാലയത്തിലെ ചെയർമാന്റെ ചേംബറിലെത്തി മാധ്യമ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിനെതിരെയുള്ള അവിശ്വാസം ഉറക്കെ വായിച്ചതും കരഘോഷം മുഴക്കിയതുമെല്ലാം അപക്വവും അപഹാസ്യവുമായ പ്രവർത്തിയായി മാത്രമേ കാണാൻ കഴിയു.
പണ്ട് കാലങ്ങളിൽ ജപ്തിക്കായി ചെല്ലുമ്പോൾ ചെണ്ട കൊട്ടുന്ന പതിവ് നാട്ടിലുണ്ടായിരുന്നു. അതിനെ ഓർമ്മിപ്പിക്കുന്ന നിലയിലാണ് ചെയർമാന്റെ ചേംബറിൽ ഭരണകക്ഷിയംഗങ്ങൾ തന്നെ അവിശ്വാസം വായിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ഇനിയും അവഹേളനം സഹിച്ച് പാർട്ടിയിൽ തുടരണോ എന്നത് സംബന്ധിച്ച് ഷാജു തുരുത്തനാണ് തീരുമാനമെടുക്കേണ്ടത്.
വെന്റിലേറ്ററിലായ പാലാ നഗരസഭാ ഭരണത്തിന്റെ അവശേഷിക്കുന്ന മാസങ്ങളിലെ ചെയർമാൻ പദവി ആർക്ക് നൽകണമെന്ന ഭരണമുന്നണിയുടെ തർക്കത്തിൽ കക്ഷി ചേരാൻ പാലായിലെ ജനങ്ങൾക്ക് താത്പര്യമില്ല.
പാലാ നഗരസഭയിൽ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കേരളാ കോൺഗ്രസ് കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവർ സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.
0 Comments