സരിഗ ഗോപാലകൃഷ്ണൻ ഓർമ്മയായി... രാമപുരത്തിന്റെ ശബ്ദവും വെളിച്ചവും നിലച്ചു
ടി എൻ വിശ്വൻ രാമപുരം
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാമപുരത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ മുഴങ്ങിയ ആ ഘനഗംഭീര ശബ്ദം ഇനിയില്ല. സരിഗ ഗോപാലകൃഷ്ണന്‍ ഇന്ന് പുലർച്ചെ അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. വൈകിട്ട് 3 മണിക്ക് വീട്ടു വളപ്പില്‍ സംസ്‌കാരം നടത്തി.
സരിഗ സൗണ്ട്‌സിന്റെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോപാലകൃഷ്ണന്‍ പിന്നിട് രാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രധാന മൈക്ക് അനൗണ്‍സറായി മാറുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലം രാമപുരത്ത് മുഴങ്ങിയ ആ ശബ്ദ മാധൂര്യം പ്രായ ഭേദമന്യേ രാമപുരത്തെ കൊച്ചുകുട്ടികള്‍ മുതലുള്ള എല്ലാവര്‍ക്കും ചിരപരിചിതമാണ്. സദ് ജനങ്ങളെ എന്ന് തുടങ്ങുന്ന രാമപുരത്തിന് പ്രിയപ്പെട്ട ആ ശബ്ദം നിരവധി തിരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലുമെല്ലാം രാമപുരത്തെ ആവേശ കൊടുമുടിയിലെത്തിച്ചിട്ടുണ്ട്.
രാമപുരത്തെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്ര ഉത്സവങ്ങള്‍ക്കും പള്ളി പെരുന്നാളുകള്‍ക്കും മറ്റ് പൊതു പരിപാടികള്‍ക്കും ശബ്ദവും വെളിച്ചവും ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സരിഗ സൗണ്ട്‌സ് ആയിരുന്നു. നല്ല ശബ്ദത്തിനൊപ്പം വാക്കുകളും വാചകങ്ങളും അനായാസമായി ഒഴുകിയിരുന്നതാണ് ഗോപാലകൃഷ്ണനെ മൈക്ക് അനൗണ്‍സ്‌മെന്റ് കലയിലെ താരമായി മാറ്റിയത്.
നാലമ്പല ദര്‍ശന തീര്‍ത്ഥാടന മാസത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ മുഴങ്ങിയിരുന്നതും ഗോപാലകൃഷ്ണന്റെ ശബ്ദമായിരുന്നു.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയാണ് അദ്ദേഹം മടങ്ങിയത്; പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചുള്ള അനൗണ്‍സ്‌മെന്റാണ് ഗോപലകൃഷ്ണന്‍ അവസാനമായി നടത്തിയത്. ഇനി മുഴങ്ങില്ല രാമപുരത്തിന്റെ ശബ്ദ സൗകുമാര്യം. കീഴൂര്‍ ചാവടിയില്‍ കുടുംബാംഗം അജിതകുമാരിയാണ് ഭാര്യ.
0 Comments