വാഴൂർ സബ് രജിസ്ട്രാർ ഓഫീസും
മിനി സിവിൽ സ്റ്റേഷൻ മന്ദിരവും നാടിനു സമർപ്പിച്ചു.... രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ, ഇ-പേയ്മെൻറ് ,ഈ സ്റ്റാമ്പിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കി കഴിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും രജിസ്ട്രേഷൻ വകുപ്പിലെ പരിഷ്കരണങ്ങൾ എന്നും മന്ത്രി പറഞ്ഞു.
വാഴൂർ മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടടിവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി,
ലതാ ഷാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിജി നടുവത്താനി, പി.ജെ. ശോശാമ്മ, രജിസ്‌ട്രേഷൻ ജോയിന്റ് ഇൻസ്‌പെക്ടർ പി.കെ. സാജൻകുമാർ, കുടുംബശ്രീ വാഴൂർ സി.ഡി.എസ്. ചെയർപേഴ്‌സൺ സ്മിത ബിജു, രജിസ്ട്രേഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സി.കെ. പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. എം.എ. ഷാജി, എ.എം. മാത്യു ആനിത്തോട്ടം, ഔസേപ്പച്ചൻ തകടിയേൽ, ഷെമീർ ഷാ,
എ.കെ.ഡി.ഡബ്ല്യു ആൻഡ് എസ്.എ. പ്രതിനിധി സി.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങൂർ ടൗണിൽ 76 സെന്റ് സർക്കാർ റവന്യൂ ഭൂമിയിൽ രണ്ട് ഘട്ടങ്ങളിലായി ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 1.60 കോടി രൂപ ഉപയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷന്റെ ഇരുനില മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
മുകളിലത്തെ നിലയിൽ പൊതുമരാമത്ത് നിരത്തുവിഭാഗം, ജെൻഡർ റിസോഴ്‌സ് സെന്റർ, വനിതാ ശിശുവികസന വകുപ്പ് എന്നിവയും താഴത്തെ നിലയിൽ ആധുനിക രീതിയിലുള്ള സബ്ബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കും.
0 Comments