കൊടിയപട്ടിണിയിലും കെടുതിയിലും കഴിഞ്ഞ ജനതയെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയ പ്രസ്ഥാനം ആണ് കെപിഎസി എന്ന് മന്ത്രി കെ രാജൻപറഞ്ഞു.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാലു ദിവസം നീളുന്ന കെപിഎസി നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നവോത്ഥാനത്തിലേക്കുള്ള കേരളത്തിൻ്റെ വഴി കാട്ടിയായി കെപിഎസി യും അതിൻ്റെ നാടകങ്ങളും മാറി.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നിരോധിച്ചിരുന്ന കാലത്ത് ആണ് എൻ്റെ മകനാണ് ശരി എന്ന നാടകവും ആയി കെപിഎസി വേദിയിൽ എത്തുന്നത്. കേരളത്തിൻ്റെ സമൂഹ്യമാറ്റത്തിന് വേദിയൊരുക്കിയ ചാലക ശക്തിയായി നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് ആക്കി എന്ന നാടകം മാറി.
ഒരു നാടകം എങ്ങനെയാണ് സമൂഹ മനസ്സുകളിൽ കുടിയേറുക എന്ന് കാട്ടിത്തന്ന നാടകം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം ഇട്ടിച്ചെറിയ യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു. അഡ്വ വി ബി ബിനു സ്വാഗതം ആശംസിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിഎസി സെക്രട്ടറി അഡ്വ എ ഷാജഹാൻ, ഫാ എം പി ജോർജ്, ആർട്ടിസ്റ്റ് സുജാതൻ, വി.ജയകുമാർ, കെസി വിജയകുമാർ, ഷാജി വേങ്കിടത്ത് എന്നിവർ പങ്കെടുത്തു.
ഈ മാസം 28 വരെ കെപിഎസ് മേനോൻ ഹാളിലാണ് നാടകോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ് ഇന്ന് (ബുധൻ) വൈകിട്ട് 4ന് നാടക ഗാനാലാപനം. 5 ന് പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ 6 ന് നാടകം. ഒളിവിലെ ഓർമ്മകൾ.
0 Comments