റിസോർട്ടിലെ കൊലപാതകം: ഉടമയ്ക്ക് കഠിനതടവ്


 വാഹന കച്ചവടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. മുനിയറ ഇല്ലിസിറ്റി ഏര്‍ത്തടത്തില്‍ സനീഷിനെ (29) കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തും പൂപ്പാറയില്‍ റിസോര്‍ട്ട് ഉടമയുമായ രാജാക്കാട് എന്‍ആര്‍സിറ്റി പാറമട അയ്യപ്പന്‍പറന്പില്‍ ബിറ്റാജിനെ(45)യാണ് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കഠിനതടവും അനുഭവിക്കണം. 


ബിറ്റാജിന്റെ ജോലിക്കാരായ രണ്ടാംപ്രതി എന്‍ആര്‍സിറ്റി സ്വദേശി ജയരാജ്, മൂന്നാംപ്രതി പൂപ്പാറ സ്വദേശി ജയന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. 2018 ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പൂപ്പാറ ഭാഗത്ത് ബിറ്റാജ് നിര്‍മിച്ചുവന്നിരുന്ന റിസോര്‍ട്ടില്‍ വച്ചാണ് സനീഷിന് മര്‍ദനമേറ്റത്. ബിറ്റാജ് പുതുതായി വാങ്ങിയ വാഹനത്തിന്റെ ബാക്കി നല്‍കാനുള്ള പണത്തെച്ചൊല്ലി വാഹന ബ്രോക്കറായിരുന്ന സനീഷും തമ്മില്‍ റിസോര്‍ട്ടില്‍ വച്ച് തര്‍ക്കമുണ്ടായി. 

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സനീഷിന്റെ തല മുറിയുടെ ഭിത്തിയിലും ജനലിന്റെ ഗ്ലാസിലും ഇടിപ്പിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടാം പ്രതി ജയരാജ് സനീഷിനെ തടഞ്ഞുനിര്‍ത്തിയും മൂന്നാം പ്രതി ജയന്‍ ആരെങ്കിലും സംഭവസ്ഥലത്തേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്തു എന്നതായിരുന്നു ഇവര്‍ക്കെതിരേയുള്ള പ്രോസിക്യൂഷന്‍ കേസ്. ദൃക്‌സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാംപ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.


 പ്രധാന സാക്ഷികള്‍ കൂറുമാറിയ കേസില്‍ ഒന്നാം പ്രതിയുടെ കുറ്റസമ്മത പ്രകാരം കണ്ടെത്തിയ മരിച്ച സനീഷിന്റെ മൊബൈല്‍ ഫോണും ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തതും ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്നു പരിക്കേറ്റ് സനീഷിന്റെ 24 ഫോട്ടോകള്‍ വീണ്ടെടുത്തതും പ്രതികളും സനീഷും തമ്മിലുള്ള കോള്‍ ഡീറ്റെയില്‍സ് ഹാജരാക്കിയതും കേസില്‍ നിര്‍ണായകമായി. കൂടാതെ ഒന്നാംപ്രതിയുടെ വസ്ത്രം, ഷൂസ്, സോക്‌സ്, നഖം, മുടി എന്നിവയില്‍നിന്നു മരിച്ച സനീഷിന്റെ രക്തം കണ്ടെത്തിയിരുന്നു. 


ശാസ്ത്രീയ തെളിവുകളും, മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ണായകമായി. റിസോര്‍ട്ട് മുറിയില്‍നിന്നു മരിച്ച സനീഷിന്റെ ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രധാന സാക്ഷികള്‍ കൂറ് മാറി. ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന ചന്ദ്രകുമാര്‍ ആദ്യ അന്വേഷണം നടത്തി മൂന്നാര്‍ ഡിവൈഎസ്പി ആയിരുന്ന സുനീഷ് ബാബു തുടരന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഏബിള്‍ സി. കുര്യന്‍, ജോണി അലക്‌സ് എന്നിവര്‍ ഹാജരായി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments