ഭവനനിര്‍മ്മാണത്തിനും ആതുരസേവനത്തിനും മുന്‍ഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 ബഡ്ജറ്റ്


ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയുടെയും  ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. 


ഭവനനിര്‍മ്മാണത്തിനായി 2024-25 സാമ്പത്തികവര്‍ഷം 400 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം  പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്രസംസ്ഥാന ത്രിതലപഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുക ഉള്‍പ്പെടെ 11 കോടി 52 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ  വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. 


ഇടമറുക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണത്തിന് ലഭിച്ച 2 കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 1 കോടി 70 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പണികള്‍ 65 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കുത്തിവെയ്പ് നടത്തുന്നതിന് 56 ലക്ഷം രൂപയുടെ കെട്ടിടം പണി നടന്നുവരുന്നു. ലാബ്കെട്ടിടത്തിന്റെ പണികളും മറ്റ് അനുബന്ധവികസനത്തിനും വേണ്ടിയുള്ള 33,95,000 രൂടയുടെ പദ്ധതിയും നടന്നുവരുന്നു. സെക്കണ്ടറി പാലിയേറ്റീവിന് 10 ലക്ഷം രൂപയും പാലിയേറ്റീവിന് 8 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിക്കും. കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹാര്‍ട്ട് സംബന്ധമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ ഉള്‍പ്പെടുത്തി. 


കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 7 ലക്ഷം രൂപയും പാലിന് സബ്സിഡി നല്‍കുന്നതിന് 5 ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് കൂലിചെലവ് നല്‍കുന്നതിനുവേണ്ടി 6 ലക്ഷം രൂപയും ഡ്രാഗണ്‍ ഫ്രൂട്ട്സ് കൃഷിചെയ്യുന്നതിന്  സബ്സിഡിയായി 5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുന്നതിനുവേണ്ടി ABC പ്രോഗ്രാം നടുപ്പിലാക്കാന്‍ 8 ലക്ഷം രൂപയും മാറ്റിവച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ 15 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം നല്‍കുവാന്‍ 8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. അതിദരിദ്രരുടെ ഉന്നമനത്തിനായി 8 ലക്ഷം രൂപയും ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനസൌകര്യവികസനത്തിന്  8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. 


മാലിന്യമുക്ത നവകേരളം സൃഷ്ടിക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്കരണ ഉപകരണം  G-BIN  വാങ്ങിനല്‍കുവാന്‍ ത്രിതലപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ 20 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9 ലക്ഷം രൂപയും ഇലക്ട്രിസിറ്റി എത്താത്ത ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.
കുടിവെള്ള പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും  റോഡ് പണികള്‍ക്ക് 1 കോടി 25 ലക്ഷം രൂപയും വകയിരുത്തി. എം.പി, ലാഡ്സ് പദ്ധിയില്‍ 2 കോടി 75 ലക്ഷം രൂപയും എം.എല്‍.എ, എസ്.ഡി.എഫ് പദ്ധതിയില്‍  1 കോടി 5 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള 17 കോടി 43 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നതാണ്. 


ഇപ്രകാരം ആകെ 39 കോടി 60 ലക്ഷം രൂപ വരവും 38 കോടി 48 ലക്ഷം രൂപ ചെലവും 12 ലക്ഷത്തി 70 നായിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍തോമസ് നെല്ലുവേലില്‍ അവതരിപ്പിച്ചത്.
തുടര്‍ന്ന് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അജിത്കുമാര്‍.ബി, മേഴ്സിമാത്യു, ഓമന ഗോപാലന്‍,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ശ്രീകല.ആര്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി ബാബുരാജ്.കെ തുടങ്ങിയവര്‍ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments