സുനില്‍ പാലാ
ഇന്ന് ഫെബ്രുവരി 14. പ്രണയനികളുടെ ദിനം. ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം.
ആര്‍ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം. ആത്മാവിന്റെ വാതിലില്‍ ഒരു നനുത്ത കരസ്പര്‍ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു. ചിലര്‍ക്ക് അത് തുറന്നു കിട്ടും. ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും. ജീവിതം മുഴുവന്‍ എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ്. പ്രണയത്തിന്റെ മാസ്മരികതയും വശ്യതയും പ്രണയത്തിനു വേണ്ടിയുള്ള അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. കാത്തിരിപ്പാണ് ഓരോ പ്രണയവും.
പക്ഷേ ഇന്നത്തെ കാലഘട്ടത്തിലെ പ്രണയത്തിന് അക്ഷരഭേദം വന്നിട്ടുണ്ടോയെന്ന് സംശയം. തേച്ചിട്ട് പോകുന്ന കാമിനിയെ അല്ലെങ്കില്‍ കാമുകനെ ഏതുവിധേനയും ഇല്ലാതാക്കുന്ന ''കഴുത്തറപ്പന്‍'' സംഭവങ്ങളും ഇന്ന് പ്രണയത്തിന്റെ പേരിലാണ്. എന്നോടൊപ്പമില്ലെങ്കില്‍ ഇനി ജീവിക്കേണ്ട എന്നതാണ് ചില ദുഷ്ട പ്രണയനികളുടെയെങ്കിലും മനോഗതം.
കാമുകനെ അഥവാ കാമുകിയെ ഉപേക്ഷിക്കാന്‍ ''കഷായപാത്രം'' തേടുന്ന പ്രണയവും ആധുനിക കാലഘട്ടത്തിലാണ്. പ്രണയം ഇന്ന് ഞെട്ടലും ക്രൂരതയും നിറഞ്ഞ വാക്കായി മാറുകയാണോ. എന്നാല്‍ വാലന്റൈന്‍ ദിനം ഈ പ്രണയത്തെ ഇങ്ങനെയൊന്നുമല്ല ആഘോഷിക്കുന്നത്.
പരസ്പരം സ്‌നേഹിക്കുന്നവരുടെ ദിനമാണ് വാലന്‍ന്റൈന്‍ ദിനം. ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു.
പ്രണയികള്‍ മാത്രമല്ല, ദമ്പതികളും വാലന്റൈന്‍സ് ഡേ സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങള്‍ ധരിച്ചോ, പങ്കാളികള്‍ ഒരുമിച്ചു വിനോദ യാത്രകള്‍ നടത്തിയോ, ഒരുമിച്ചു ഭക്ഷണം കഴിച്ചും അല്ലെങ്കില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തുടങ്ങിയവ വാലന്റൈന്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് നാടെങ്ങുമുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും ഇതൊടനുബന്ധിച്ചു പ്രത്യേക പരിപാടികളും വാലന്റൈന്‍സ് ദിനത്തെ വര്‍ണാഭമാക്കുന്നു.
പ്രണയിക്കാനിഷ്ടപ്പെടാത്തവര്‍ ഈ ലോകത്താരുണ്ട്? ആരുമില്ല എന്നുള്ള ഉത്തരമാണ് ഈ വാലന്റൈന്‍സ് ദിനത്തെയും പ്രണയമണിത്തൂവല്‍മഴ ചാര്‍ത്തിക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments