സഹോദരിയെ നിരന്തരമായി മർദ്ദിക്കുന്ന അളിയനെ കൊലപ്പെടുത്തി യുവാവ്. ആലപ്പുഴ അരൂക്കുറ്റിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അരുക്കൂറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാസഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.റിയാസും റനീഷയും തമ്മിൽ വഴക്ക് പതിവായിരുന്നു. റിയാസ് ഭാര്യയെ പതിവായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും വഴക്കും മർദ്ദനവും ഉണ്ടായി. പിന്നാലെ റനീഷ് സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തി. ഇവിടെയെത്തിയ റനീഷും നാസറും റിയാസിനോട് കാര്യമന്വേഷിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
തുടർന്ന് റനീഷ് ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് സഹോദരീ ഭർത്താവിനെ മർദ്ദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മർദ്ദനത്തിനുശേഷം പിൻവാങ്ങിയ ഇരുവരെയും റിയാസ് വെല്ലുവിളിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.തിരികെയെത്തിയ റനീഷ് റിയാസിനെ കൂടുതൽ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. സംഭവസമയം നിബു വീടിനകത്തായിരുന്നു. സ്‌ട്രോക്ക് ബാധിതനായ ഇയാൾ വീടിന് മുന്നിലെത്തിയതിനുശേഷമാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.
0 Comments