പാലാ നഗരത്തിലെ നടപ്പാതകളില്‍ അപകടക്കെണി... ടൈലുകള്‍ ഇളകി, തട്ടിവീണ് യാത്രക്കാരന്റെ പല്ലിളകി.



സുനില്‍ പാലാ

ടൗണിലെ ഫുട്പാത്തുകളിലെ ടൈലുകള്‍ പൊട്ടിത്തകര്‍ന്നതും ഇളകിയതും കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. ഇന്നും നാളെയും ജൂബിലിത്തിരുന്നാളിനായി വന്‍ജനാവലി നഗരത്തിലെത്തും. നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ ടൈലുകളില്‍ കാല്‍തട്ടി അപകടമുണ്ടാകുമെന്നുറപ്പ്. 


വ്യാഴാഴ്ച രാത്രി ജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള നാടകം കണ്ടശേഷം ഫുട്പാത്തിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികന് ഇളകി കിടന്ന ടൈലില്‍ കാല്‍തട്ടി വീണ് സാരമായി പരിക്കേറ്റു. കുരിശുപള്ളിക്ക് നൂറുമീറ്റര്‍ ഇപ്പുറം ഫുട്പാത്തിലെ പൊട്ടിത്തകര്‍ന്ന ടൈലില്‍ കാലുടക്കി വീണ് ചെത്തിമറ്റം പുളിക്കല്‍ പി.എ. തോമസ് (65)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകള്‍ ഇളകി. മുഞ്ഞികുത്തി വീണതിനെ തുടര്‍ന്ന് വായില്‍ മുറിവുണ്ടായി. അഞ്ച് തുന്നലിടേണ്ടി വന്നു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 



ടൗണില്‍ കുരിശുപള്ളിക്ക് സമീപം, സ്റ്റേഡിയത്തിന് സമീപം, ഈരാറ്റുപേട്ട റൂട്ട് എന്നിവിടങ്ങളിലെല്ലാം ഫുട്പാത്തിലെ ടൈലുകള്‍ ഇളകിക്കിടക്കുകയാണ്. സെന്റ് തോമസ് സ്‌കൂളിന് സമീപമുള്ള ഫുട്പാത്തിലെ ടൈലുകളുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. ആകെ പൊട്ടിത്തകര്‍ന്ന ടൈലുകളാണ് ഇവിടെയെമ്പാടുമുള്ളത്. സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന ഫുട്പാത്താണിത്.

പാലാ ജനറല്‍ ആശുപത്രി ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡ്ഡിനുള്ളിലെ ടൈലുകളും ഇളകി കിടക്കുകയാണ്. പലപ്പോഴും തകര്‍ന്ന ടൈലുകളില്‍ കാല്‍മുട്ടിയും മുറിഞ്ഞും പലര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്. അടുത്തിടെ കൂടുതല്‍ പരിക്കേറ്റത് വയോധികനാണെന്ന് മാത്രം.



കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയേ തീരു
 

നഗരത്തില്‍ അങ്ങോളമിങ്ങോളമുള്ള ഫുട്പാത്തിലെ ടൈലുകള്‍ തകര്‍ന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണെന്നും ഇത് എത്രയുംവേഗം നന്നാക്കി കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയേ തീരുവെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments