ഓർമ്മയില്ലേ അന്നക്കുട്ടി അമ്മച്ചിയെ? 90 പിന്നിട്ട ശേഷവും നിരവധി രാജ്യങ്ങൾ സന്ദർശിച്ച്. ഒരു അഭിമുഖത്തിൽ രസകരമായ യാത്രാനുഭവങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ അന്നമ്മച്ചിയെ?..
എപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയുമായി എല്ലാവരോടും കുശലം പറഞ്ഞു നടക്കുന്ന അന്നക്കുട്ടി അമ്മച്ചിയെ?
എട്ടുമക്കളും മക്കളുടെ മക്കളുമൊക്കെയായി പത്തെൺപതുപേരുണ്ട് അന്നക്കുട്ടി അമ്മച്ചിക്ക്.
നാലു പ്രാവശ്യം റോമിനു പോയി. ജർമനിയിലും പോയി പലതവണ. ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്.
നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളുവെങ്കിലും വിദേശത്തു പോകാൻ അമ്മച്ചിക്ക് ഭാഷ ഒരു തടസമേ ആയില്ല.
76–ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു തവണ പോയി.അന്നമ്മച്ചി പറയുന്നു :” ഞാൻ പോകാത്ത രാജ്യങ്ങളൊന്നുമില്ല. കർത്താവ് മീൻപിടുത്തക്കാരെ പിടിച്ചിരുത്തിയ ആ തടിപോലും കുശുക്കാതെ ഇരിക്കുന്നത് കണ്ടിട്ട് വന്നവളാ ഞാൻ ” അമ്മച്ചിയുടെ ആദ്യ വിദേശയാത്ര ജർമനി ആയിരുന്നു. മക്കൾ വിമാനത്തിൽ കയറ്റി വിട്ടു. മൂന്നു വിമാനത്തിൽ മാറി മാറി കയറി ജർമനിയിലെത്തി. അവിടെ മൂന്നു മക്കളോടൊപ്പം മാസങ്ങളോളം താമസിച്ചു. ജർമനിയിൽ നിന്ന് നേരെ റോമിലേക്ക്. അതും യാത്ര തനിയെ. മക്കൾ വിമാനം കയറ്റിവിട്ടു. റോമിലെത്തിയപ്പോൾ വിമാനത്താവളത്തിൽ മകളുണ്ട് സ്വീകരിക്കാൻ. മാർപാപ്പയെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മകളോടൊപ്പം വത്തിക്കാനിൽ പാപ്പയെ കാണാൻ പോയി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അതിഥികൾക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. അമ്മയും മകളും അവിടെ ഇരുന്നു.
മാർപാപ്പ വന്നപ്പോൾ എഴുന്നേറ്റു കൈകൂപ്പി നിന്നു. പാപ്പ അടുത്ത് വന്നതും അമ്മച്ചി പാപ്പയുടെ കൈ മുത്തി.
തലയിൽ കൈവച്ച് മാർപാപ്പ അമ്മച്ചിയെ അനുഗ്രഹിച്ചു. അത് മറക്കാനാവാത്ത വലിയൊരനുഭവമായിരുന്നു അന്നക്കുട്ടി അമ്മച്ചിക്ക്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിൽ അന്ന് അന്നമ്മച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവി. വിശുദ്ധനാട്ടിലും പോയി അന്നക്കുട്ടി അമ്മച്ചി. ഗാഗൂൽത്താമല കണ്ടു. യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിച്ചു. നാലുപ്രാവശ്യം വിശുദ്ധനാട് സന്ദർശിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട ലൂർദിലെ മാതാവിന്റെ പള്ളിയിലും പോയി
ഫ്രാൻസിലേക്കുള്ള വഴിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ വീട്ടിലും കയറി പ്രാർഥിച്ചു. അങ്ങനെ ആഗ്രഹങ്ങളെല്ലാം സാധിച്ചാണ് അന്നമ്മച്ചി ഈ ഭൂമിയിൽ നിന്നും മടങ്ങുന്നത് !
95 മത്തെ വയസിൽ ഒരു സിനിമയിലും അഭിനയിച്ചു അന്നമ്മച്ചി. വിനീത് ശ്രീനിവാസൻ നായകനായ ‘എബി’യിൽ സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മയായിട്ട്.
സിനിമയ്ക്കു മുമ്പ് അന്നക്കുട്ടി അമ്മച്ചി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് ഇലക്ഷനിൽ മത്സരിമ്പോഴൊക്കെ അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പരസ്യബോർഡുകളിൽ അന്നക്കുട്ടി അമ്മച്ചിയുടെ ചിരിക്കുന്ന മുഖമായിരുന്നു നാടെങ്ങും.
ചില രോഗങ്ങൾക്ക് മരുന്നുകളുമുണ്ടായിരുന്നു അന്നക്കുട്ടി അമ്മച്ചിയുടെ പക്കൽ. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന കുടൽമറിച്ചിൽ, വയറ്റിലെ അസുഖം, പനി, ജലദോഷം ഇവയ്ക്കെല്ലാം ഒറ്റമൂലിയുണ്ടായിരുന്നു അമ്മച്ചിയുടെ കയ്യിൽ. തലമുറകളായി പകർന്നു കിട്ടിയ ഔഷധക്കൂട്ടാണ്. ആരോഗ്യമുള്ള കാലത്ത് രാവിലെ ആറുമണിക്ക് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ ആദ്യം എത്തിയിരുന്നത് അന്നക്കുട്ടി അമ്മച്ചിയായിരുന്നു.
കുർബാനയ്ക്കു മുടക്കം വരുത്തില്ല. പള്ളിയിൽ നിന്നു തിരികെ വന്നു കാപ്പി കുടി കഴിഞ്ഞിട്ട് നേരെ പറമ്പിലേക്ക്. നന്നായി പണിയെടുക്കും. ദീർഘായുസിന്റെ രഹസ്യം അതാണെന്ന് അന്നമ്മച്ചി പറയുമായിരുന്നു.
കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയുടെ നട കെട്ടിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത് അന്നക്കുട്ടി അമ്മച്ചിയാണ്. മക്കൾ സഹായിച്ചു. മനോഹരമായ ആ പള്ളിനട വെള്ളിമൂങ്ങ ഉൾപ്പെടെ ഒരുപാട് സിനിമകൾക്കു ലൊക്കേഷനായി.
അന്നമ്മച്ചിക്ക് മക്കൾ എട്ട്. നാല് ആണും നാല് പെണ്ണും. ഒരാൾ മരിച്ചുപോയി.
അന്നക്കുട്ടി അമ്മച്ചിയുടെ നാടൻ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരമാണ് ഏറ്റവും ആകർഷണീയം.
ഒരു അഭിമുഖത്തിൽ ആപ്പിൾ ”കട്ടെടുത്തിട്ട് ” (കളവല്ല കേട്ടോ..) മകനോട് അമ്മച്ചി പറഞ്ഞ ആ ഡയലോഗു കേൾക്കുമ്പോൾ നമുക്ക് ചിരിയും ഭർത്താവ് മരിച്ച സംഭവം വിവരിക്കുന്നത് കേൾക്കുമ്പോൾ സങ്കടവും വരും.
അന്നക്കുട്ടി അമ്മച്ചിയുടെ ഭൗതിക ദേഹം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും. പരേത കടനാട് കണംകൊമ്പിൽ കുടുംബാംഗം ആണ്. മക്കൾ: പരേതനായ ജോസഫ്, മാത്യു, ജോൺ, സിസ്റ്റർ ജോയ്സ്.
0 Comments