വീട് പുഴ കവരില്ല; ആശ്വാസത്തിൽ
ഷൈലയുടെയും ബിന്ദുവിന്റെയും കുടുംബങ്ങൾ - കരുതലും കൈത്താങ്ങും അദാലത്തിൽ ഇരുവരുടെയും പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തി കെട്ടാൻ 27 ലക്ഷം രൂപ അനുവദിച്ചു
സ്വന്തം ലേഖകൻ
കിടപ്പാടങ്ങൾ പുഴയെടുക്കുമെന്ന പേടിയില്ലാതെ ഇനി ഷൈലയ്ക്കും ബിന്ദുവിനും ഉറങ്ങാം. പുഴയിലേയ്ക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തികെട്ടാൻ തുക അനുവദിച്ച് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത കരുതലും കൈത്താങ്ങും മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത്.
ഈരാറ്റുപേട്ട തലപ്പുലം ആറാം മൈൽ ഇടത്തംകുന്നേൽ പി. ഷൈലയുടെ വീടിരിക്കുന്ന ഭാഗം മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. മുൻപ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ ഇതുവരെ തുകയൊന്നും ലഭിക്കാത്തതിനാലാണ് അദാലത്തിൽ പരാതി നൽകിയത്. പരാതി പരിശോധിച്ച ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അടിയന്തരമായി 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. നിറ കണ്ണുകളോടെയാണ് ഷൈലയ്ക്കു വേണ്ടി അദാലത്തിൽ ഹാജരായ ഭർത്താവ് കുഞ്ഞുകുട്ടൻ മന്ത്രിയുടെ വാക്കുകൾ കേട്ടത്.
കടനാട് പഞ്ചായത്തിലെ 11-ാം വാർഡിൽ ചിറയിൽ പുത്തൻ വീട്ടിൽ സി.എം. ബിന്ദുവിന്റെ വീട് കടനാട് ചെക്ക്ഡാമിന്റെ കരയിലാണ്. ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിന്റെ കൂടെ വെള്ളപ്പൊക്കം കൂടിയുണ്ടാകുമ്പോൾ തീരം ഇടിയുന്നത് പതിവായി. വീടിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്ക് ഏതു നിമിഷവും പുഴയെടുക്കാവുന്ന അവസ്ഥയിലുമാണ്. അദാലത്തിൽ പരാതി നൽകിയ ബിന്ദുവിന് സംരക്ഷണ ഭിത്തികെട്ടാൻ 12 ലക്ഷം രൂപയാണ് അനുവദിച്ചത്.
കാര്യമായ ഉപജീവനമാർഗമില്ലാത്ത ബിന്ദുവിനും രണ്ടു കുട്ടികൾക്കും അദാലത്ത് നൽകിയ ആശ്വാസം ചെറുതല്ല. ബിന്ദു ചായക്കട നടത്തിയാണ് കോവിഡ് കാലം വരെ കഴിഞ്ഞിരുന്നത്. അതിനു ശേഷം കട നടത്താനായില്ല. വീട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരുന്ന തനിക്ക് ഇപ്പോൾ കിട്ടിയ സഹായം വലിയ ആശ്വാസമാണെന്ന് ബിന്ദു പറഞ്ഞു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിക്കൊപ്പമാണ് ബിന്ദു അദാലത്തിനെത്തിയത്.
മുൻഗണനാ റേഷൻ കാർഡ് ലഭിച്ച ആഹ്ലാദത്തിൽ 10 കുടുംബങ്ങൾ
കാത്തിരിപ്പിനൊടുവിൽ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ അനുവദിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മീനച്ചൽ താലൂക്കിലെ 10 കുടുംബങ്ങൾ. പലരും രോഗപീഡയാൽ വലയുന്നവർ, ചിലർ കാൻസറിനെ അതിജീവിച്ചവർ. സംസ്ഥാന സർക്കാറിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ താലൂക്ക്തല അദാലത്തിലാണ് മന്ത്രിമാരായ വി. എൻ. വാസവനും റോഷി അഗസ്റ്റിനും എ.എ.വൈ., പി.എച്ച്.എച്ച്. മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തത്. എഴാച്ചേരി രാമപുരം തെക്കേപ്പറമ്പിൽ തങ്കമ്മ തങ്കൻ, ഉഴവൂർ മോനിപ്പള്ളി പാരിപ്പള്ളിൽ നിഷാ മനോജ്, മേലുകാവ് പയസ് മൗണ്ട് വടക്കെമുളഞ്ഞനാൽ ചിന്നമ്മ മാത്യു, തലപ്പലം കടുവാമുഴി പാലത്തിനാൽ ഏലിക്കുട്ടി, ഈരാറ്റുപേട്ട നടക്കൽ പേകംപറമ്പിൽ ലൈല എന്നിവർക്കാണ് പി.എച്ച്.എച്ച്. വിഭാഗത്തിൽപ്പെട്ട കാർഡുകൾ ലഭിച്ചത്.
മൂന്നിലവ് വെള്ളം പത്താഴപുരയ്ക്കൽ സെലീനാമ്മ, കുറവിലങ്ങാട് പകലോമറ്റം പുല്ലുകാലായിൽ സനുമോൾ, തലനാട് അടുക്കം മുണ്ടപ്ലാക്കൽ എം.ജെ. പൗലോസ്, മേലുകാവ് ഇരുമാപ്രമറ്റം വടക്കേടത്ത് പ്രിയ, മേലുകാവ് കാനപ്പശ്ശേരിൽ ജോൺ ചാക്കോ എന്നിവർ എ.എ.വൈ വിഭാത്തിൽപ്പെട്ട കാർഡുകൾ ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷവും നന്ദിയും പങ്കുവച്ചാണ് കുടുംബങ്ങൾ അദാലത്തിൽ നിന്നു മടങ്ങിയത്.
ജോർജിന്റെ ആഗ്രഹം സഫലം;
ഭിന്നശേഷിക്കാർക്കുള്ള വാഹനം ലഭിക്കും
ഒരു കാലിന് ജന്മനാ സ്വാധീനക്കുറവുള്ളയാളാണ് നെടുംതൊട്ടിയിൽ എൻ.ഡി. ജോർജ്. മുപ്പതുവർഷം മുമ്പ് ഒരു വാഹനപകടത്തിൽ ആ കാലിന്റെ സ്വാധീനശേഷി തീർത്തും നഷ്ടമായി. കുറവിലങ്ങാട് കളത്തൂർ നസ്രത്ത്ഹിൽ സ്വദേശിയായ ജോർജ് ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ എത്തിയത്. സദസിലിരുന്ന ജോർജിന്റെ അരികിലെത്തി മന്ത്രി വി.എൻ. വാസവൻ പരാതി കേട്ടു, വിവരങ്ങളാരാഞ്ഞു. പ്രത്യേക പരിഗണന നൽകി ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് നിർദ്ദേശം നൽകി. അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് ഉത്തരവ് നൽകി. ക്ഷേമ പെൻഷനും മകന്റെ ഭാര്യയുടെ തയ്യൽ ജോലിയുമാണ് കുടുബത്തിന്റെ വരുമാന മാർഗം. വാഹനം ലഭിച്ചാൽ ലോട്ടറി വിറ്റെങ്കിലും ജീവിക്കാമെന്ന പ്രതീക്ഷയിൽ മന്ത്രിക്ക് നന്ദി പറഞ്ഞാണ് ജോർജ് മടങ്ങിയത്.
ഉരുൾ തകർത്ത വീടിന് പകരം വീടെന്ന ഉറപ്പ്;
ശോഭനയ്ക്കും കുടുംബത്തിനും ആശ്വാസമായി അദാലത്ത്
ഈ വർഷം മേയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് വാസയോഗ്യമല്ലാതായ മേലുകാവ് ചൊക്കല്ല് പടപ്പനാട് വീട്ടിൽ തങ്കമ്മ കുട്ടപ്പനും കുടുംബത്തിനും കരുതലും കൈത്താങ്ങുമായി മീനച്ചിൽ താലൂക്ക് തല അദാലത്ത്. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടു വാടക വീട്ടിലേക്കു മാറേണ്ടി വന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സംസ്ഥാന ദുരന്ത നിവാരണ നിധിയിലും ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാലത്തിലെത്തിയ തങ്കമ്മയുടെ മരുമകൾ ശോഭന ബിജുവിന് ഉറപ്പു നൽകി. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയാണ് ബിന്ദു. കൂലിപ്പണിക്കാരനായ ഭർത്താവിനും ഭർതൃമാതാവിനും രണ്ടു മക്കൾക്കുമൊപ്പം മേലുകാവ് പഞ്ചായത്തിലെ കൈലാസം ഭാഗത്തായിരുന്നു ഇവർ അഞ്ചു സെന്റ് സ്ഥലത്ത് വീട്ടിൽ താമസിച്ചിരുന്നത്.
2024 മേയ് 28 നുണ്ടായ കനത്ത മഴയിൽ ഇവരുടെ വീടിന് പിൻവശത്തുണ്ടായിരുന്ന ചൊക്കല്ല് മലയുടെ ഭാഗം ഒലിച്ചു വന്ന് വീടു തകർന്നു. പറമ്പിൽ ചെളിയടിഞ്ഞുകൂടുകയും ചെയ്തു. നിർധനരായ കുടുംബം ഇതേത്തുടർന്ന് വാടകവീട്ടിലേക്കു മാറി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സ്ഥലത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ഭരണങ്ങാനം വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. റിപ്പോർട്ട് അടക്കം വിശദമായി പരിശോധിച്ച മന്ത്രി വി.എൻ. വാസവൻ നൽകിയ പുതിയ വീടെന്ന ഉറപ്പിൽ ആനന്ദാശ്രുക്കളോടെയാണ് അദാലത്തിൽനിന്ന് ശോഭന മടങ്ങിയത്.
0 Comments